പത്തനംതിട്ട : കുടുംബശ്രീ പ്രവർത്തകർ ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കണമെന്ന ശബ്ദ സന്ദേശം വിവാദമായതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ആരോപണവിധേയയായ സിഡിഎസ് ചെയർപേഴ്സൺ. ശബ്ദസന്ദേശം വ്യാജമാണെന്ന വാദവുമായി ഡിവൈഎഫ്‌ഐ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഷ്‌ട്രീയേതര സംഘടനയായ കുടുംബശ്രീയുടെ ചുമതലപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ പങ്കെടുത്തത്. ഇതിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.
ഡിവൈഎഫ്‌ഐ സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന തരത്തിൽ പത്തനംതിട്ട ചിറ്റാർ 10ാം വാർഡ് സിഡിഎസ് ചെയർപേഴ്‌സന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ ജനീഷ് കുമാർ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ആരോപണ വിധേയയായ ചെയർപേഴ്സൺ പങ്കെടുത്തത്. വിവാദമായ ശബ്ദസന്ദേശം തന്റേത് അല്ലെന്ന് ചെയർപേഴ്‌സൻ വ്യക്തമാക്കി.
എന്നാൽ രാഷ്‌ട്രീയ ബന്ധമില്ലാത്ത സംഘടനയായ കുടുംബശ്രീയുടെ ചുമതലപ്പെട്ടയാൾ എന്തിന് ഡിവൈഎഫ്‌ഐ നേതാക്കളോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കുടുംബശ്രീയുടെ നയം വ്യക്തമാക്കാൻ സ്വന്തമായി വാർത്താ സമ്മേളനം നടത്താമായിരുന്നു എന്നും വാദമുയരുന്നു. ഡിവൈഎഫ്‌ഐക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സിഡിഎസിന്റെ നടപടിയും വിവാദമായിരിക്കുകയാണ്. ശബ്ദസന്ദേശം ചിറ്റാറിലെ കോൺഗ്രസ് പ്രവർത്തകർ വ്യാജമായി നിർമ്മിച്ചതാണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ വാദം.
Comments