പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലായതായി പോലീസ് സ്ഥിരീകരിച്ചു. ഇഖ്ബാൽ എന്നയാളാണ് പിടിയിലായത്. പാലക്കാട് മേഖലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. ഇയാൾക്കൊപ്പം കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നയാളും പിടിയിലായിട്ടുണ്ട്.
മൂന്ന് ബൈക്കുകളിലായാണ് ആറംഗ സംഘം ശ്രീനിവാസിനെ കൊലപ്പെടുത്താൻ എത്തിയത്. ഇതിൽ വെളള സ്‌കൂട്ടറിൽ സഞ്ചരിച്ച ആളായിരുന്നു ഇഖ്ബാൽ. സംഘത്തിലെ മറ്റ് അഞ്ച് പേരെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായും ഇവരെ പിടികൂടാനുളള പരിശോധനകൾ സജീവമാണെന്നും ഐജി അറിയിച്ചു.
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് 15 ന് രാത്രിയിലും 16 ന് പുലർച്ചെയും കൊലപാതകത്തിന് ഇവർ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങളുടെ ഗൂഢാലോചനയിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്ന ഫയാസ്. ഏപ്രിൽ 16 ന് ഉച്ചയോടെയാണ് ശ്രീനിവാസിനെ മേലാമുറിയിലെ കടയിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. സുബേറിന്റെ ബന്ധുവാണ് പിടിയിലായ ഫയാസ്.
കൊലയാളി സംഘത്തിലെ ബാക്കി പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി ഇന്നലെയും റെയ്ഡുകൾ നടത്തിയിരുന്നതായും ഐജി പറഞ്ഞു. ഇവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്ന സംഘവും അന്വേഷണസംഘവും സംയുക്തമായിട്ടാണ് പ്രതികളെ പിടികൂടാൻ നീക്കം നടത്തുന്നതെന്നും ഐജി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസിനെ പ്രതികൾ പട്ടാപ്പകൽ വെട്ടിക്കൊന്നത്.
Comments