തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീടും സ്ഥലവും സൗജന്യമായി നൽകിയാൽ സർക്കാർ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിലയ്‌ക്കെടുക്കേണ്ടത് സർക്കാർ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. സൗജന്യമായി നൽകിയാൽ സർക്കാർ സംരക്ഷിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള വഴിയിലാണ് വീടുള്ളത്.
അതിനിടെ വീട് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത തെറ്റാണെന്ന് ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. വീട് വിൽക്കുന്നുവെന്ന വാർത്ത പച്ചക്കള്ളമാണെന്നാണ് അനീസ പ്രതികരിച്ചത്. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത നൽകിയത് ആരാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ല. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നതും തെറ്റാണെന്ന് അനീസ പ്രതികരിച്ചിട്ടുണ്ട്. വീട് വിൽക്കുന്നതിൽ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.
വർഷങ്ങൾക്കു മുമ്പ് റീത്തയുടെ മകൾക്ക് വിദേശത്ത് വീട് വയ്‌ക്കുന്ന സമയത്ത് ചിറയിൻകീഴിലെ വീടുവിൽക്കാൻ ആലോചിച്ചിരുന്നു. എന്നാൽ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്‌ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവിൽ വീട് വിൽക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സർക്കാരിന് ആവശ്യമെങ്കിൽ ഈ തുക നൽകി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.
പ്രേം നസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ലൈല കോട്ടേജ്. 1956ലാണ് പ്രേം നസീർ ഈ വീട് പണിതത്. ചിറയൻകീഴിലെ ആദ്യ ഇരുനില വീടാണിത്. രണ്ട് നിലകളിലുമായി 8 മുറികളാണ് വീട്ടിലുള്ളത്. പ്രേം നസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്.
Comments