പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഒരു ആയുധം കൂടി കണ്ടെത്തി. വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ ആണ് കണ്ടെടുത്തത്. ഇന്നലെ അറസ്റ്റിലായ അബ്ദുറഹ്മാൻ , ഫിറോസ് എന്നിവരെ കല്ലേക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നുമാണ് ആയുധം കണ്ടെത്തിയത്.
കല്ലേക്കാട് ഹസനിയ സ്‌കൂളിന്റെ പരിസരത്തായിരുന്നു തെളിവെടുപ്പ്. അബ്ദുൾ റഹ്മാൻ ആണ് പോലീസിന് ആയുധം കാണിച്ചു കൊടുത്തത് സ്‌കൂളിന്റെ പുറക് വശത്തുള്ള തോട്ടത്തിൽ വെളുത്ത കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ ആയിരുന്നു ആയുധം. കൊടുവാളിൽ രക്തക്കറയുണ്ട്. പ്രതി അബ്ദുറഹ്മാൻ വെട്ടാൻ ഉപയോഗിച്ച ആയുധം ആണ് ഇത്. ഫോറൻസിക് സംഘം ആയുധം പരിശോധിച്ചുവരികയാണ്.
കല്ലേക്കാട്ടെ തെളിവെടുപ്പിന് ശേഷം പ്രതികളെ മംഗലാംകുന്നിലേക്ക് കൊണ്ടുപോയി. കൃത്യം നടത്തിയ ശേഷം ഇരുവരും ഇവിടെയെത്തിയാണ് വസ്ത്രം മാറിയത്. ഇവർ സഞ്ചരിച്ച വാഹനവും ഇനി പോലീസിന് കണ്ടെത്താനുണ്ട്.
ഇന്നലെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് പുറമേ പറക്കുന്നം സ്വദേശി റിഷിൽ, അബ്ദുൾ ബാസിത് അലി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഇവരാണ്. നേരത്തെ അറസ്റ്റിലായവരുമായി കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പ്രതികളെ ഇന്നും നേരിട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Comments