ന്യൂഡൽഹി ; 1990 കളിൽ കശ്മീരിൽ ജീവിച്ച ജനങ്ങൾക്കും അതിർത്തി കാത്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്ന കൊടും ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിൽ ഭീകരർ താവളമുറപ്പിച്ചപ്പോൾ ജീവൻ നൽകേണ്ടിവന്ന 14,091 സാധാരണക്കാർക്കാണ്. 5,356 സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുടെ അക്രമങ്ങൾക്ക് ഇരയായി. ഇതൊന്നും കണ്ടുനിൽക്കാനാവാതെ 64,727 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ സ്വന്തം മണ്ണിൽ നിന്നും പലായനം ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കശ്മീരിലെ തീവ്രവാദത്തിന് കാരണം അതിർത്തിക്കപ്പുറത്ത് നിന്നുള്ള നുഴഞ്ഞുകയറ്റമാണ്. ഭീകരത സഹിക്കാനാവാതെ കശ്മീരി പണ്ഡിറ്റുകളെ കൂടാതെ സിഖുകാരും മുസ്ലീങ്ങളും താഴ്‌വരയിൽ നിന്നും ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ചെയ്തത്. 1,054 ഓളം കുടുംബങ്ങൾ ജമ്മുവിന്റെ മലയോര പ്രദേശങ്ങളിൽ നിന്നും താഴ്‌വാരത്തേക്ക് മാറി താമസിച്ചു.
ജമ്മു കശ്മീർ റിലീസ് ആന്റ് മൈഗ്രന്റ് കമ്മീഷണറുടെ രജിസ്‌ട്രേഷൻ റെക്കോർഡ് പ്രകാരം കശ്മീരിൽ നിന്നും പലായനം ചെയ്ത് 43,618 കുടുംബങ്ങൾ ജമ്മുവിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 19,338 ത്തോളം കുടുംബങ്ങൾ ഡൽഹിയിലും 1,995 ത്തോളം കുടുംബങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും താമസമാക്കിയിട്ടുണ്ട്.
കശ്മീരിൽ നിന്നും പലായനം ചെയ്തവരെ തിരികെ താഴ്‌വരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര പദ്ധതികളുടെ കീഴിൽ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകിയിരുന്നു. തിരികെ എത്തിയ 6,000 കശ്മീരി കുടിയേറ്റ തൊഴിലാളികളെ താഴ്വരയിൽ പാർപ്പിക്കാൻ, 920 കോടി രൂപ ചെലവിൽ 6,000 താമസസൗകര്യങ്ങളുടെ നിർമ്മാണത്തിനും എംഎച്ച്എ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 1,025 ഫ്‌ലാറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചു, 1,488 എണ്ണം നിർമ്മാണത്തിലാണ്.
Comments