ലക്നൗ: ഉത്തർപ്രദേശിലെ ആഗ്ര കന്റോൺമെന്റ് റെയിൽവേ ബോർഡിന്റെ ഭൂമിയിൽ അനധികൃതമായി മസ്ജിദും മസാറുകളും നിർമ്മിച്ചതായി കണ്ടെത്തി. റെയിൽവേ ഭൂമി കയ്യേറി നിർമ്മിച്ച മസാറും മസ്ജിദും നീക്കം ചെയ്യാൻ റെയിൽവേ നോട്ടീസ് നൽകി.നോർത്ത് സെൻട്രൽ റെയിൽവേ സോണിന്റെ ആഗ്ര ഓഫീസാണ് റെയിൽവേയുടെ ഭൂമിയിൽ നിന്ന് ഭൂരെ ഷാ ബാബയുടെ അനധികൃത മസാർ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയത്.
ആഗ്ര കന്റോൺമെന്റ് റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഭൂരെ ഷാ ബാബയുടെ മസാർ നിർമ്മിച്ചിട്ടുണ്ടെന്നും 182.57 ചതുരശ്ര മീറ്റർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും മസാറിന്റെ മേൽനോട്ട ചുമതലക്കാരനായ സജ്ജദ നാഷിമിന് നൽകിയ നോട്ടീസിൽ റെയിൽവേ വ്യക്തമാക്കുന്നു.ഭൂമി കയ്യേറ്റമല്ല എന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകൾ കൈവശമുണ്ടെങ്കിൽ അത് സമർപ്പിക്കാൻ മെയ് 13 വരെയും സാവകാശം നൽകിയിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ നാഷിമിനോട് നോട്ടീസിൽ ആവശ്യപ്പെടുന്നു. മെയ് 13 ന് ഹിയറിംഗിനായി ഹാജരാവാനും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ആ തീയതിയിൽ മസാർ മസാർ നടത്തിപ്പുക്കാരൻ ഹാജരായില്ലെങ്കിൽ ഉദ്യോഗസ്ഥരും കോടതിയും ഒരു ഭാഗം മാത്രം കേട്ട ശേഷം ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ആഗ്ര കന്റോൺമെന്റ് റെയിൽവേ ബോർഡ് ഭൂമിയിൽ അനധികൃതമായി നിർമിച്ച മുസ്ലീം പള്ളിക്ക് വീണ്ടും നോട്ടീസ് നൽകിയിരുന്നു. റെയിൽവേയുടെ ഭൂമിയിലാണ് നൂരി മസ്ജിദ് പണിതതെന്നും അത് നീക്കം ചെയ്യണമെന്നും കാണിച്ചാണ് ഇമാമിന് നോട്ടീസ് നൽകിയത്.
നൂരി മസ്ജിദ് ഇമാമിനോട് മസ്ജിദ് മറ്റൊരിടത്തേക്ക് മാറ്റണമെന്നും സർക്കാർ ഭൂമി വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. റെയിൽവേയുടെ ഭൂമിയിൽ നിരവധി ക്ഷേത്രങ്ങളും മസ്ജിദുകളും മസാറുകളും അനധികൃതമായി ഉയർന്നുവന്നിട്ടുണ്ടെന്നും അവയെല്ലാം നീക്കം ചെയ്യുന്നതായും നോട്ടീസിൽ പറയുന്നു.
Comments