തിരുവനന്തപുരം: സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിന് പിന്നാലെ ന്യായീകരണവുമായി കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളം കഴിഞ്ഞ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്ന് ബാലഗോപാൽ അറിയിച്ചു. സംസ്ഥാന നികുതിയിലേക്ക് കേന്ദ്രസർക്കാർ കടന്നു കയറുകയാണ്. വർദ്ധിപ്പിക്കാത്ത നികുതി എങ്ങനെ കൂട്ടുമെന്നും ബാലഗോപാൽ വിശദീകരിച്ചു.
നികുതി കുറയ്ക്കുന്നില്ലെന്ന് പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ബാലഗോപാൽ പറഞ്ഞു. സെസും സർചാർജും പിരിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. സെസ് പിരിവ് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണ്. സംസ്ഥാന നികുതിയിലേക്ക് കേന്ദ്രം കടന്നു കയറുകയാണെന്നും ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
അതേസമയം ഇന്ധ നികുതി കുറക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്ന് 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങൾ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ, കേരളം, ജാർഖണ്ഡ്, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം നടത്തിയത്. ഈ സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കെ.എൻ ബാലഗോപാൽ എത്തിയത്.
Comments