നീലഗിരി:മദ്യക്കുപ്പികൾ തിരികെ നൽകിയാൽ ഉപഭോക്താവിന് 10 രൂപ ഡിസ്‌കൗണ്ട് നൽകണമെന്ന് തമിഴ്‌നാട് കോടതി. നീലഗിരിയിൽ വിൽക്കുന്ന മദ്യക്കുപ്പികൾക്ക് പ്രത്യേക മുദ്ര പതിപ്പിക്കാനും കുപ്പി തിരിച്ചു നൽകുന്ന പക്ഷം പത്ത് രൂപ കിഴിവ് നൽകാനുമാണ് തീരുമാനം.
നിലവിൽ നീലഗിരി ജില്ലയിലെ ടാസ്മാക് മദ്യശാലകളിൽ വിൽക്കുന്ന മദ്യ കുപ്പികൾക്ക് 10 രൂപ അധികം ഈടാക്കുന്നുണ്ട്. ഒഴിഞ്ഞ കുപ്പികൾ മദ്യശാലകളിൽ തിരികെനൽകിയാൽ കുപ്പി ഒന്നിന് 10 രൂപ കിഴിവ് നൽകുകയും ചെയ്യും.
പശ്ചിമഘട്ട സംരക്ഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് കോടതി ഈ തീരുമാനം എടുത്തത്. ഹൈക്കോടതി ജഡ്ജിമാരായ വി. ഭാരതി ദാസൻ, എൻ. സതീഷ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
പൊതു ഇടങ്ങളിലും കാട്ടിലും മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയാൽ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡ് (ടാസ്മാക്) വിറ്റ കടകൾ കണ്ടെത്തുകയും മദ്യം വാങ്ങിയ ഉപഭോക്താക്കളുടെ പേരിൽ കേസെടുക്കുകയും ചെയ്യും.
മദ്യപിക്കുന്നവർ ഉപയോഗത്തിന് ശേഷം കുപ്പികൾ കാട്ടിലേക്ക് വലിച്ചെറിയുകയും ഇവ ചവിട്ടി മൃഗങ്ങൾക്ക് പരിക്കേൽക്കുന്നതും നിരീക്ഷിച്ചാണ് കോടതി നടപടി.
Comments