കാഠ്മണ്ഡു: ആഢംബര വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാൾ. കാറുകൾ, മൊബൈൽ ഫോണുകൾ, വജ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പത്ത് ആഢംബര വസ്തുക്കളുടെ ഇറക്കുമതിയാണ് രാജ്യം നിരോധിച്ചത്. ഇത് സംബന്ധിച്ച നിർദേശം നേപ്പാൾ ഗസറ്റേയ്ക്ക് കൈമാറി.
രാജ്യത്ത് വിദേശനാണ്യ കരുതൽ ശേഖരത്തിൽ പ്രതിസന്ധി നേരിടാൻ തുടങ്ങിയതാണ് ഇറക്കുമതി നിരോധനത്തിന് കാരണമായത്. സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ ഇറക്കുമതി തുടർന്നാൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയുടെ അതേസ്ഥിതിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഏതാനും നാളുകളായി മുന്നറിയിപ്പും ലഭിച്ചിരുന്നു.
അതേസമയം നിലവിലെ സാമ്പത്തിക വർഷം കഴിയുന്നതിന് ശേഷമാണ് നിരോധനം പ്രാബല്യത്തിൽ വരിക. ജൂലൈ മദ്ധ്യത്തോടെയാണ് നിലവിലെ സാമ്പത്തിക വർഷം നേപ്പാളിൽ അവസാനിക്കുന്നത്. ആഢംബര വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനായി വായ്പ നൽകരുതെന്ന് വാണിജ്യ ബാങ്കുകൾക്ക് നേരത്തെ സെൻട്രൽ ബാങ്ക് നിർദേശം നൽകിയിരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ സെൻട്രൽ ബാങ്ക് ഉത്തരവിട്ടത്.
മദ്യം, സിഗരറ്റ്, ടുബേക്കോ ഉൽപ്പന്നങ്ങൾ, വജ്രങ്ങൾ, മൊബൈൽ ഫോണുകൾ, കളർ ടെലിവിഷൻ സെറ്റുകൾ, എസ്യുവികൾ, കാറുകൾ, വാനുകൾ, മോട്ടോർസൈക്കിളുകൾ, ടോയ്സ്, പ്ലേയിങ് കാർഡുകൾ എന്നിവയുടെ ഇറക്കുമതിയാണ് നിരോധിച്ചത്.
അതേസമയം ടുബേക്കോ ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ നിരോധനം ബാധിക്കുകയില്ല. കൂടാതെ 600 യുഎസ് ഡോളറിന് താഴെയുള്ള മൊബൈൽ ഫോണുകൾ, 32 ഇഞ്ചിന് താഴെയുള്ള ടെലിവിഷൻ സെറ്റുകൾ, 250 സിസിക്ക് താഴെയുള്ള മോട്ടോർസൈക്കിളുകൾ, ആംബുലൻസുകൾ എന്നിവയ്ക്കും നിരോധനം ബാധകമല്ല.
Comments