ശ്രീനഗർ : പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനത്തിനിടെയുണ്ടായ സ്ഫോടനത്തിന്റെ ആസൂത്രകർ പാകിസ്താൻ എന്ന് സൂചന. സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നും കണ്ടെടുത്ത ആർഡിഎക്സിന്റെ അവശിഷ്ടമാണ് സംഭവത്തിന് പിന്നിലെ പാക്സാന്നിദ്ധ്യം വ്യക്തമാക്കുന്നത്. മാസങ്ങൾക്ക് മുൻപ് ഇരട്ട സ്ഫോടനം നടന്ന ജമ്മു കശ്മീരിലെ വ്യോമതാവളത്തിൽ നിന്നും സമാനമായ രീതിയിൽ ആർഡിഎക്സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നെത്തിയത് പാക് ബന്ധത്തിലാണ്.
ജമ്മുവിലെ ലാലിയന ഗ്രാമത്തിലായിരുന്നു സ്ഫോടനം ഉണ്ടായത്. പ്രധാനമന്ത്രി ജമ്മു കശ്മീരിൽ എത്തിയതിന് പിന്നാലെയായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ റാലി കടന്നുപോകേണ്ടിയിരുന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇവിടം. പ്രാഥമിക പരിശോധനയിൽ ഉഗ്രശേഷിയില്ലാത്ത സ്ഫോടക വസ്തുവാണെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ ഭീകര ബന്ധം തെളിഞ്ഞുവരികയായിരുന്നു.
ഡ്രോൺ ഉപയോഗിച്ചാണ് ഇവിടെയും സ്ഫോടക വസ്തു നിക്ഷേപിച്ചതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനത്തിനായി ആർഡിഎക്സ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ജമ്മു കശ്മീരിലും ഡ്രോണുകൾ ഉപയോഗിച്ചാണ് ഭീകരർ ആർഡിഎക്സ് നിക്ഷേപിച്ചത്. പാകിസ്താനിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ആർഡിഎക്സ്. എന്നാൽ രാജ്യത്ത് ഇതിന്റെ ഉത്പാദനത്തിനും, കൈവശം വയ്ക്കുന്നതിനുമെല്ലാം നിയന്ത്രണം ഉണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ എത്തിയത്. ദേശീയ പഞ്ചായത്രാജ് ദിവസിന്റെ ഭാഗമായി ജനങ്ങളോട് സംവദിക്കാനും വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയുമായിരുന്നു പ്രധാനമന്ത്രി കശ്മീരിൽ എത്തിയത്.
Comments