ഖേഴ്‌സൺ: ”ഒന്നുകിൽ കൂടെ കിടക്കാൻ നീ സമ്മതിക്കുക അല്ലെങ്കിൽ ഇരുപത് പുരുഷന്മാർ കൂടി ഇങ്ങോട്ട് വരും” മദ്യപിച്ച് ലക്കുകെട്ട റഷ്യൻ പട്ടാളക്കാരന്റെ വാക്കുകളാണിത്. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലായ ഖേഴ്‌സൺ നഗരത്തിൽ നിന്നും 16-വയസുള്ള ഗർഭിണിയാണ് റഷ്യൻ സൈനികനെതിരെ ആരോപണം ഉയർത്തിയത്.
ബലാത്സംഗത്തിന് വിധേയയാകുമ്പോൾ പെൺകുട്ടി ആറ് മാസം ഗർഭിണിയായിരുന്നു. വിസമ്മതിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിച്ചു. ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടിയും കുടുംബവും അവരുടെ വീടിന്റെ ബേസ്‌മെന്റിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ആഹാരസാധനങ്ങൾ എന്തെങ്കിലും വാങ്ങുന്നതിനായി പെൺകുട്ടിയും സഹോദരിമാരും പുറത്തിറങ്ങിയപ്പോഴാണ് മദ്യപിച്ച് മദോന്മത്തനായ റഷ്യൻ പട്ടാളക്കാരനെ കണ്ടത്.
നിങ്ങൾക്കെത്ര വയസായി? പെൺകുട്ടിയോടും അവളുടെ സഹോദരിമാരോടും പട്ടാളക്കാരൻ ചോദിച്ചു. 12, 14, 16 എന്നിങ്ങനെയാണ് പ്രായമെന്ന് അവർ മറുപടി പറഞ്ഞു. ഇതിന് പിന്നാലെ 16-കാരിയെ വിളിക്കുകയും വിവസ്ത്രയാകാൻ ആവശ്യപ്പെടുകയും ചെയ്തു. സമ്മതമല്ലെന്ന് അറിയിച്ചതോടെയാണ് 20 പട്ടാളക്കാരെ കൂടി വിളിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയതെന്നും 16കാരി വെളിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട മറ്റൊരു റഷ്യൻ പട്ടാളക്കാരൻ അരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മദ്യപിച്ച റഷ്യൻ സൈനികൻ അതിന് ചെവികൊണ്ടില്ലെന്നും പെൺകുട്ടി ആരോപിച്ചു.
യുക്രെയ്ൻ ഭരണകൂടം ആരോപണം ഗുരുതരമായി കണക്കിലെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബലാത്സംഗം നടന്നതായാണ് യുക്രെയ്ൻ അധികൃതരുടെ കണ്ടെത്തൽ. യുദ്ധകുറ്റമാണിതെന്നും അധികൃതർ പറഞ്ഞു. മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Comments