കീവ്: യുക്രെയ്‌ന് നേരെ റഷ്യയുടെ ആക്രമണം കടുക്കുന്നു. സമാധാന ശ്രമങ്ങൾക്കായി എത്തിയ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ താമസിക്കുന്ന ഹോട്ടലിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഹോട്ടലിന്റെ ഒരു ഭാഗത്തും കാർ പാർക്കിംഗ് മേഖലയിലുമായി രണ്ട് മിസൈലുകളാണ് പതിച്ചത്. ആക്രമണ സമയത്ത് ഗുട്ടാറസ് ഹോട്ടലിൽ ഉണ്ടായിരുന്നില്ല. റഷ്യയുടേത് തനി കാടത്തമെന്നും ലോകം അപലപിക്കണമെന്നും പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു.
ലോകരാഷ്‌ട്രങ്ങൾ ചേരിതിരിഞ്ഞ് റഷ്യക്കെതിരെ നിൽക്കുമ്പോഴാണ് യുക്രെയ്‌നെതിരായ ആക്രമണം നിർത്തണമെന്ന ആവശ്യവുമായി ഗുട്ടാറസ് രണ്ടു മേഖലയിലും സന്ദർശനം നടത്തുന്നത്. ആദ്യം മോസ്‌കോയിലെത്തി പുടിനുമായി സംസാരിച്ച ശേഷമാണ് ഗുട്ടാറസ് യുക്രെയ്‌നിലെത്തിയത്. ഇതിനിടെ യുക്രെയ്ന് നേരെയുള്ള റഷ്യയുടെ ആക്രമണം നടക്കാതിരിക്കാൻ ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ തീർത്തും പരാജയപ്പെട്ടെന്ന് ഗുട്ടാറസ് തുറന്നു സമ്മതിച്ചിരിക്കുകയാണ്.
യുക്രെയ്്‌ന്റെ പോരാട്ടം റഷ്യ വിചാരിച്ചതിലും ശക്തമായി തുടുരുന്നതാണ് യുദ്ധം നീളാനുള്ള കാരണമെന്നാണ് ലോകരാഷ്‌ട്രങ്ങൾ വിലയിരുത്തുന്നത്.മൂന്ന് പ്രവിശ്യകൾ മാത്രമാണ് ഫെബ്രുവരി 24 മുതൽ തുടർച്ചയായി ആക്രമിക്കുന്ന റഷ്യയ്‌ക്ക് പിടിച്ചെടുക്കാനായത്. ഇതിനിടെ അമേരിക്കയും ബ്രിട്ടണും കാനഡയും ജർമ്മനിയും യുക്രെയ്‌ന് ആയുധം എത്തിക്കാൻ തുടങ്ങിയതോടെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.
Comments