പൂനെ: മായങ്ക് അഗർവാളിന്റെ പഞ്ചാബ് കിങ്‌സിനെ കീഴടക്കി കെഎൽ രാഹുലിന്റെ ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ലക്‌നൗ ഉയർത്തിയ 154 എന്ന വിജയലക്ഷ്യം മറികടക്കാൻ തുടക്കം മുതൽക്കേ വിയർത്ത മായങ്കും കൂട്ടരും 20 റൺസിന് പരാജയപ്പെട്ട് ക്രീസ് വിടുകയായിരുന്നു.നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് പഞ്ചാബ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. 37 പന്തിൽ നാല് ഫോറും രണ്ടു സിക്‌സും അടക്കം 46 റൺസെടുത്ത ക്വിന്റൻ ഡികോക്കിന്റെ പ്രകടനമാണ് കളിയിൽ നിർണായകമായത്. ദീപക് ഹൂഡയും ഡികോക്കും ചേർന്ന് 59 പന്തിൽ നിന്ന് 85 റൺസെടുത്തു. ദീപക് ഹൂഡ 18 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്‌സും ഉൾപ്പടെ 34 റൺസെടുത്തു.
ജെയ്‌സൻ ഹോൾഡർ എട്ടു പന്തിൽ ഒരു സിക്‌സർ സഹിതം 11 റൺസെടുത്തും ദുഷ്മന്ത ചമീര 10 പന്തിൽ രണ്ടു സിക്‌സ്ർ അടക്കം 17 റൺസെടുത്തും പുറത്തായി. മൊഹ്‌സിൻ ഖാൻ ആറു പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ കെ.എൽ. രാഹുൽ 11 പന്തിൽ ആറും ക്രുണാൽ പാണ്ഡ്യ ഏഴു പന്തിൽ നിന്ന് ഏഴ് റൺസും മാർക്കസ് സ്റ്റോയ്‌നിസ് നാലു പന്തിൽ ഒന്ന്, ആയുഷ് ബദോനി നാലു പന്തിൽ നാലുമാണ് നേടിയത്. ടീമിൽ തിരിച്ചെത്തിയ ആവേശ് ഖാന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് ആവേശ് ഖാന്റെ ഈ കളിയിലെ സമ്പാദ്യം. പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുൽ ചാഹർ രണ്ടും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി.
28 പന്തിൽ നിന്ന് അഞ്ച് ഫോറുകളടക്കം 32 റൺസെടുത്ത ജോണി ബെയർസ്‌റ്റോയാണ് പഞ്ചാബിന് വേണ്ടി ചെറുത്തു നിന്നത്. കാത്തത്.ക്യാപ്റ്റൻ മായങ്ക് 17 പന്തിൽ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 25 റൺസെടുത്തു. ലിയാ ലിവിസ്റ്റൺ 16 പന്തിൽ 18 ഉം, ഋഷി ധവാൻ 22 പന്തിൽ പുറത്താകാതെ 21 റൺസും നേടി.
ശിഖർ ധവാൻ 15 പന്തിൽ 5, ഭാനുക രജപക്ഷെ ഏഴു പന്തിൽ ഒൻപത്, ജിതേഷ് ശർമ അഞ്ച് പന്തിൽ രണ്ട്, കഗീസോ റബാദ അഞ്ച് പന്തിൽ രണ്ട്, രാഹുൽ ചാഹർ നാലു പന്തിൽ നാല് എന്നിങ്ങനെയാണ് റൺസ് എടുത്തത്.
വിജയത്തോടെ ഒൻപത് കളികളിൽ നിന്ന് 12 പോയിന്റുമായി ലക്‌നൗ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഒൻപതു മത്സരങ്ങളിൽ നിന്ന് അഞ്ച് തോൽവികൾ വഴങ്ങിയ പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്ത് തുടരും.
Comments