ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ ഇന്ന് പടിയിറങ്ങുന്നു. ജനറൽ ബിപിൻ റാവത്തിൽ നിന്ന് 2019 ഡിസംബർ 31നാണ് കരസേനയുടെ അമരത്തേക്ക് എം.എം.നരവാനേയുടെ വരവ്. രാജ്യത്തിന്റെ 28-ാമത് കരസേനാ മേധാവി ഇന്ന് പടിയിറങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത് ലഫ്. ജനറൽ മനോജ് പാണ്ഡെ എന്ന മുതിർന്ന ഉദ്യോഗസ്ഥാണ്.
ജനറൽ ബിപിൻ റാവത് സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റതോടെ മൂന്ന് സൈനിക വിഭാഗങ്ങളും അതിവേഗ പുരോഗതിയാണ് കൈവരിച്ചത്. വിദേശരാജ്യങ്ങളേയും അയൽരാജ്യങ്ങളേയും ഇന്ത്യയുടെ കരസേനയുടെ കരുത്തെന്തെന്ന് കൃത്യമായി ബോദ്ധ്യപ്പെടുത്തിയും മുന്നറിയിപ്പു നൽകിയുമാണ് നരവാനേ പടിയിറങ്ങുന്നത്. ജനറൽ ബിപിൻ റാവത്തിന്റേയും പത്‌നിയുടേയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടേയും അകാല മരണം നടന്നിട്ടും സേനാ വിഭാഗങ്ങളുടെ പ്രവർത്തനത്തിൽ യാതൊരു കുറവും ഇല്ലാതെ മുന്നേറുമ്പോൾ നരവാനയെ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം എന്ന ചിന്ത പ്രതിരോധ മേഖലകളിൽ ഉറയ്‌ക്കുകയാണ്
ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടേയും തലപ്പത്ത് ഒരേ സമയത്ത് സഹപാഠികൾ സേവനമനുഷ്ഠിച്ച കൗതുകവും 2019ൽ സംഭവിച്ചു . നാവികസേനാ മേധാവിയായിരുന്ന അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി ആർ.കെ. ബദൗരിയ എന്നിവരാണ് 1976 ബാച്ചിൽ ജനറൽ നരവാനേയ്‌ക്കൊപ്പം ഉണ്ടായിരുന്നവർ. 44 വർഷങ്ങൾക്ക് ശേഷം മൂന്ന് സുഹൃത്തുക്കൾ ഇന്ത്യയുടെ സുരക്ഷ കരയിലും കടലിലും ആകാശത്തും നിർവ്വഹിച്ചു.
ഇന്ത്യക്കായി വിദേശ വെല്ലുവിളികളെ നരവാനേ നേരിട്ടത് മികച്ച രീതിയിലാണ്.
ചൈനയുടെ കുതന്ത്രങ്ങളിൽ പെട്ട നേപ്പാളിനേയും ശ്രീലങ്കയേയും നേരിട്ട് അവിടെയെത്തിയാണ് ഇന്ത്യ തിരിച്ചടിക്കുമെന്ന് ഓർമ്മിപ്പിച്ചത്. പ്രതിരോധ നയത്തിൽ ഗൗരവമില്ലാത്ത മാലിദ്വീപിനേയും ഇന്ത്യയുടെ കർശന നയങ്ങൾ ഓർമ്മിപ്പിക്കാൻ നരവാനേ പറന്നിറങ്ങി. നേരിട്ട് ഭരണാധികാരികളെ കാണുന്നതിൽ മടികാണിക്കാതിരുന്ന നരവാനേ മികച്ച നയതന്ത്രജ്ഞനും കൂടിയാണ് താനെന്ന് തെളിയിക്കുകയും ചെയ്തു.
15ലേറെ തവണ ചൈനയുമായി കമാന്റർ തല ചർച്ചകൾ നടത്തിയിട്ടും രഹസ്യസ്വഭാവം കാണിക്കുന്ന ചൈനയ്‌ക്ക് ചുട്ടമറുപടിയാണ് നരവാനേ നൽകിയത്. ഒപ്പം പാകിസ്താന് കനത്ത താക്കീതും. 4000 കിലോമീറ്റർ വരുന്ന ചൈന-ഇന്ത്യാ അതിർത്തി അടങ്ങുന്ന ഈസ്‌റ്റേൺ കമാന്റിന്റെ മേധാവിയായി പ്രവർത്തിച്ച നരവാനേ ചൈനയ്‌ക്ക് താക്കീത് നൽകുമ്പോൾ അതിന്റെ കരുത്ത് ചൈനയ്‌ക്ക മനസ്സിലാകുന്നുമുണ്ട്.
താലിബാൻ അഫ്ഗാനിൽ മുന്നേറിയപ്പോൾ പാകിസ്താനും ഒപ്പം ചൈനയും ഇസ്ലാമിക ഭീകരതയെ ഇന്ത്യക്കെതിരെ തിരിച്ചുവിടാൻ നടത്തിയ എല്ലാ ശ്രമങ്ങളേയും തിരിച്ചറിഞ്ഞ് ഇന്ത്യൻ സൈന്യത്തെ തയ്യാറാക്കി നിർത്തുന്നതിലും താലിബാന് മുന്നറിയിപ്പ് നൽകുന്നതിലും നരവാനേ ഒട്ടും അമാന്തിച്ചില്ല. റഷ്യയുടേയും അമേരിക്കയുടേയും സുരക്ഷാ ഉപദേഷ്ടാക്കളും സൈനിക മേധാവികളും ഇന്ത്യയിലെത്തിയപ്പോൾ നരവാനേ ബിപിൻ റാവത്തിനൊപ്പം വഹിച്ചത് നിർണ്ണായകമായ പങ്കായിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിച്ച് നാട്ടിലെത്തിക്കുന്ന പ്രവർത്തനത്തിൽ വ്യോമസേനയ്‌ക്കൊപ്പം കരസേനയുടെ മികച്ച ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച നരവാനേ സമചിത്തതയുടേയും ജാഗ്രതയുടേയും മികച്ച ഉദാഹരണമായി സേവനരംഗത്ത് മാതൃകയാണ്.
കമ്യൂണിസ്റ്റ്-മാവോയിസ്റ്റ് ഭീകരതയിലൂടെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ അസ്വസ്ഥമാക്കിയിരുന്ന മ്യാൻമറിലെ ഒരോ പ്രദേശവും കൈവെള്ളയിലെ രേഖപോലെ സുപരിചിതനായ നരവാനേ അതിർത്തി മേഖലകളിൽ നിതാന്ത ജാഗ്രതയോടെയാണ് നിലയുറപ്പിച്ചത്. 1980ൽ സിഖ് ലൈറ്റ് ഇൻഫന്ററി റെജിമെന്റ് ഏഴാം ബറ്റാലിയനിൽ സൈനിക ജീവിതം ആരംഭിച്ചത്.
Comments