കൊച്ചി : ബലാത്സംഗക്കേസിൽ ആരോപണവിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വേണ്ടിവന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് ബാബുവിനോട് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് നടന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അന്വേഷണത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി കൂടി ആരോപണവുമായി രംഗത്തെത്തിയിരുന്നു. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി പോസ്റ്റ് പങ്കുവെച്ചത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വിജയ് ബാബു വീണ്ടും രംഗത്തെത്തി. നടി അസമയങ്ങളിൽ തന്നെ വിളിക്കുകയും അസഭ്യ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നുവെന്ന് വിജയ് ബാബു ആരോപിക്കുന്നു. ഫോട്ടോകളും വീഡിയോകളും നടി അയച്ചിട്ടുണ്ട്. എല്ലാം തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു. തന്റെ പുതിയ സിനിമയിൽ മറ്റൊരു നടിയെ തീരുമാനിച്ച ശേഷമാണ് തനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നതെന്നും വിജയ് ബാബു ആരോപിക്കുന്നുണ്ട്. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് നടിക്കെതിരെ ഗുരുതര ആരോപണങ്ങൾ വിജയ് ബാബു ഉന്നയിച്ചത്.
Comments