പാട്യാല: ശിവസേന പ്രവർത്തകരും ഖാലിസ്ഥാൻ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടിയ പാട്യാലയിൽ പ്രതിഷേധവുമായി കൂടുതൽ ഹിന്ദു സംഘടനകൾ. ശിവസേന ഹിന്ദുസ്ഥാൻ എന്ന സംഘടനയാണ് ഇന്നലെ സംഘർഷമുണ്ടായ കാളീ ക്ഷേത്രത്തിന് സമീപം ഇന്ന് പ്രതിഷേധവുമായി എത്തിയത്.
പഞ്ചാബിലെ ഹിന്ദുക്കൾ സമരത്തിന് ഒരുക്കമാണെന്നും പ്രതിഷേധത്തിനെത്തിയ ആളുകളുടെ എണ്ണക്കുറവ് കണ്ട് വിലകുറച്ച് കാണരുതെന്നും ശിവസേന ഹിന്ദുസ്ഥാൻ പ്രസിഡന്റ് യോഗ്‌രാജ് ശർമ്മ പറഞ്ഞു. ഇന്നലെയാണ് കാളീമാതാ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാൻ അനുകൂലികളും ശിവസേന (ബാൽ താക്കറെ വിഭാഗം) പ്രവർത്തകരും ഏറ്റുമുട്ടിയത്. കല്ലും വാളും ഉപയോഗിച്ചായിരുന്നു ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം.
സംഭവത്തിൽ പാട്യാല റേഞ്ച് ഐജി ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് സർക്കാർ സ്ഥലം മാറ്റി. സ്ഥലത്ത് ഇന്ന് രാവിലെ 6 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ ഇത് പുനസ്ഥാപിച്ചിട്ടുണ്ട്.
പാട്യാലയിലെ ആര്യ സമാജത്തിൽ നിന്നും കാളീക്ഷേത്രം വരെ ശിവസേന ബാൽ താക്കറെ വിഭാഗം സംഘടിപ്പിച്ച ഖാലിസ്ഥാൻ മൂർദാബാദ് മാർച്ചിന് നേരെയായിരുന്നു അക്രമം ഉണ്ടായത്. ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തി. 15 റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്താണ് പോലീസ് സ്ഥിതി നിയന്ത്രിച്ചത്.
Comments