തിരുവനന്തപുരം: അഭിപ്രായ പ്രകടനം നടത്തിയ പി.സി ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പി.സി ജോർജ്ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. എന്നിട്ടും സംസ്ഥാന സർക്കാർ എന്തിനാണ് ഈ തിടുക്കം കാണിക്കുന്നത്. യൂത്ത് ലീഗ് പരാതി നൽകിയാൽ കമ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും വി. മുരളീധരൻ പ്രതികരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനടക്കം ഈ നാട്ടിൽ സ്വാതന്ത്ര്യം കൊടുക്കണം എന്നാവശ്യപ്പെടുന്നവരാണ് സിപിഎമ്മുകാർ. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഈ രാജ്യത്തെ വെട്ടിനുറുക്കാൻ വേണ്ടി മുദ്രാവാക്യം വിളിക്കുന്നയാളുകൾക്ക് അതിന് സ്വാതന്ത്യമുണ്ടെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. എന്നാൽ പി.സി ജോർജ്ജ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞിട്ടും സിപിഎമ്മിന്റെ ജനാധിപത്യ ഭരണകൂടത്തിന് അത് വിദ്വേഷ പ്രസംഗമായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
മനുഷ്യരെ അരിഞ്ഞുതള്ളാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ അനുവദിക്കുന്നുണ്ട്. അത്തരം കൊലപാതകങ്ങൾക്ക് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത തിടുക്കം പി.സി ജോർജ്ജിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയുണ്ടായി. ഇസ്ലാമിക ഭീകരവാദികൾ അരിഞ്ഞുതള്ളിയ ശ്രീനിവാസന്റെ കൊലപാതകികളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 24 മണിക്കൂറിനുള്ളിൽ ഗൂഢാലോചന നടത്തി മനുഷ്യരെ വെട്ടിക്കൊല്ലുന്ന അക്രമികളെ പിടിക്കാൻ കാണിക്കാത്ത തിടുക്കമാണ് പിണറായി സർക്കാർ കാണിച്ചതെന്നും കമ്യൂണിസ്റ്റ് സർക്കാരിന്റെ ഇരട്ടനീതിയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിൽ പിസി ജോർജ്ജിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പി.സി ജോർജ്ജിന്റെ പ്രതികരണം.
Comments