തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോർജ്ജിനെ സന്ദർശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താസമ്മേളനത്തിലും പി.സി ജോർജ്ജ് വിഷയത്തിൽ നടത്തിയ ഫേസ്ബുക്ക് പ്രതികരണത്തിലും ഇ.പി ജയരാജൻ വി. മുരളീധരനെ വിമർശിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരൻ ഒരു സാധാരണ ആർഎസ്എസ് ക്രിമിനലിന്റെ സ്വഭാവത്തോടെ ആ പോലീസ് ക്യാമ്പിൽ പോയി ബഹളം ഉണ്ടാക്കിയെന്നായിരുന്നു ഇ.പി ജയരാജന്റെ വാക്കുകൾ. കേന്ദ്രമന്ത്രിമാരും പ്രത്യേകിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഇത്തരത്തിലുളള മന്ത്രിമാരെ നിയന്ത്രിക്കാൻ മുന്നോട്ടു വരണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുളളതെന്നും എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി.സി ജോർജ്ജ് വിഷയത്തിൽ ഫേസ്ബുക്കിലിട്ട പ്രതികരണത്തിലും ഇ.പി ജയരാജൻ വി. മുരളീധരനെ വിമർശിച്ചു. കസ്റ്റഡിയിലായി പോലീസ് ക്യാമ്പിലുള്ള പിസി ജോർജിനെ കാണാൻ മലയാളിയായ കേന്ദ്ര സഹമന്ത്രി ഓടിയെത്തിയത് അത്ഭുതപ്പെടുത്തിയെന്നായിരുന്നു ജയരാജന്റെ വാക്കുകൾ. ഈ സ്ഥാനത്തുള്ള ഒരാളിൽ നിന്നും ഒരു കാലത്തും ഉണ്ടാകാത്ത വിചിത്രമായ പ്രവർത്തിയായിരുന്നു അതെന്നും ജയരാജൻ വിമർശിച്ചു.
ഒരു മത വിഭാഗത്തെ കടുത്ത രീതിയിൽ ആക്ഷേപിച്ച വ്യക്തിയെ കാണാൻ കേന്ദ്ര സഹമന്ത്രി അമിത താൽപ്പര്യം കാണിച്ചത് സംശയകരമാണ്. കേരളത്തിന്റെ ഒത്തൊരുമ തകർത്ത്, മുതലെടുപ്പ് നടത്താനുള്ള നെറികെട്ട കളിയാണ് കേന്ദ്ര സഹമന്ത്രി നടത്തിയത്. ജനങ്ങളെ ഒന്നിച്ച് നിർത്തേണ്ട ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ആൾ തന്നെ അവർക്കിടയിൽ വെറുപ്പും ഭിന്നതയും ഉണ്ടാക്കാൻ മുന്നിട്ടിറങ്ങുകയാണെന്നും ഇക്കാര്യം കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹത്തെ നിലയ്‌ക്ക് നിർത്താനും തയ്യാറാകണമെന്നും ഇ.പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു.
പിസി ജോർജ് ഇപ്പോൾ ആർഎസ്എസ് ജോർജായി മാറിയിരിക്കുന്നുവെന്നും ജയരാജൻ വിമർശിച്ചു. ഭദ്രമായ മതനിരപേക്ഷ മനസാണ് കേരളത്തിന്റെ കരുത്ത്. ആ ഒരുമ തകർക്കാനുള്ള ഗൂഢനീക്കം ശക്തമാണെന്നും അതിന്റെ ഭാഗമാണ് ജോർജിന്റെ വിദ്വേഷ പ്രചാരണമെന്നും ജയരാജൻ ആരോപിക്കുന്നു. മുസ്ലീം- ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ് ജോർജിന്റെ ലക്ഷ്യമെന്നും സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് ജോർജിന്റെ ഈ കസർത്തുകളെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Comments