തിരുവനന്തപുരം: ഷവർമ ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2012ലാണ്. ഷവർമ കഴിച്ചതിനെ തുടർന്ന് അന്ന് യുവാവ് മരിച്ചത് വലിയ ചർച്ചാവിഷയമായി. എന്നാലിന്നും അതിന്റെ അന്വേഷണം പൂർണ്ണമായും പൂർത്തിയായിട്ടില്ല. തുടർ നടപടികൾ ഭക്ഷ്യവകുപ്പ് പേരിലൊതുക്കി. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചതിനെ തുടർന്നാണ് യുവാവ് മരണപ്പെടുന്നത്. കാസർകോട് ചെറുവത്തൂരിൽ പതിനാലുകാരിയായ ദേവനന്ദ, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിനെ തുടർന്നാണ് ഷവർമ വിഷയം വീണ്ടും ചർച്ചയാകുന്നത്.
ജൂലൈ മൂന്നിനാണ് സച്ചിൻ മാത്യു മരിക്കുന്നത്. ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം പൂർത്തിയാക്കിയ സച്ചിൻ ബംഗളൂരുവിൽ ഉപരിപഠനത്തിന് ഫീസ് അടയ്‌ക്കാനും മറ്റുമാണ് തിരുവനന്തപുരത്ത് നിന്നും രാത്രി പത്തിന് യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ്മ യാത്രക്കിടെ കഴിച്ചതിനെ തുടർന്ന് വയറുവേദന അനുഭവപ്പെട്ടു. ബംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി. പിന്നീട് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയ പോലീസാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
അന്വേഷണത്തിൽ വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തി. ഇതേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്ന് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. സച്ചിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ ആയിരത്തിലധികം ഹോട്ടലുകളിൽ റെയ്ഡ് നടത്തി. 50 സ്ഥാപനങ്ങൾ അടപ്പിച്ചു. നൂറിലേറെ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഷവർമയ്‌ക്ക് താത്കാലിക നിരോധനം വരെയുണ്ടായി.
എന്നാൽ പിന്നീടങ്ങോട്ട് ഷമർമ്മ കഴിച്ചുള്ള ഭക്ഷ്യവിഷബാധ തുടർക്കഥയായി. റെയ്ഡിൽ മോശം ഇറച്ചി പലതവണ പിടികൂടി. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭക്ഷ്യവകുപ്പ് കാര്യമായൊന്നും ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയം. ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് മുതൽ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തിരഞ്ഞെടുപ്പും വരെ ഷവർമ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാവും.
Comments