കീവ്: യുക്രെയ്‌നിലെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന റഷ്യൻ കമാന്റർക്ക് ഗുരതരമായ പരിക്ക്. യുദ്ധഭൂമിയിൽ നിന്ന് പ്രധാന സൈനിക ഉദ്യോഗസ്ഥൻ പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെ ചില മേഖലകളിലെ ആക്രമണം റഷ്യ നിർത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യയുടെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ശരിവച്ചെിട്ടുണ്ട്.
യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് മേഖലയിലെ ലിസിയം ഭാഗത്തുണ്ടായ യുദ്ധത്തിനിടെയാണ് വലേറി ജെറാസിമോവ് എന്ന സൈനിക മേധാവിക്ക് പരിക്കേറ്റത്. ഖാർകീവിൽ റഷ്യൻ മേജർ ജനറൽ ആന്ദ്രേയി സിമിനോവ് കൊല്ലപ്പെട്ട് ഒരു ദിവസത്തിനകം രണ്ടാമത്തെ സൈനിക മേധാവി കൂടി കൊല്ലപ്പെട്ടത് റഷ്യക്ക് വൻ തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.
യുക്രെയ്‌നിലെ മരിയൂപോളിൽ തുറമുഖ നഗരം വളഞ്ഞിരിക്കുന്ന റഷ്യൻ സൈന്യം കീവ് പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഒരു സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതും എന്നത് ഏറെ ശ്രദ്ധേയമാണ്. യുക്രെയ്ൻ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ വർദ്ധിപ്പിക്കാനായി അമേരിക്കയും ബ്രിട്ടനും കാനഡും ജർമ്മനിയും ആയുധങ്ങളും വിമാനങ്ങളും നൽകി പിന്തുണ വർദ്ധിപ്പിക്കുകയാണ്.
ഇതിനിടെ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് റഷ്യ സന്ദർശിച്ച് നടത്തിയ സമാധാന ശ്രമത്തിന് യാതൊരു ഫലവുമുണ്ടായില്ല. ഗുട്ടാറസ് കീവിൽ താമസിച്ച ഹോട്ടലിന് നേരെയാണ് തൊട്ടടുത്ത ദിവസം റഷ്യ മിസൈൽ ആക്രമണം നടത്തിയത്.
Comments