If You Judge People…. You Have No Time To Love Them…
മദർ തെരേസയുടെ വചനം ടൈറ്റിലിൽ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിബിഐ സീരീസിന്റെ അഞ്ചാം പതിപ്പ്… പക്ഷെ ക്ലൈമാക്സ് എത്തുമ്പോൾ മാത്രമേ ഈ വാചകങ്ങൾ വില്ലനെ ഉദ്ദേശിച്ചായിരുന്നു എന്നത് മനസിലാവുക… 34 വർഷങ്ങൾക്ക് മുൻപ് സൃഷ്ടിക്കപ്പെട്ട അതീവ ബുദ്ധിശാലിയായ ഒരു കുറ്റാന്വേഷകനും സംഘവും അത്യാധുനിക സാങ്കേതികവിദ്യകളുടെ ഈ കാലത്ത് നടത്തുന്ന നവീന രീതിയിലുള്ള വേട്ട 162 മിനിറ്റുകൾ കൊണ്ട് കെ മധു-എസ് എൻ സ്വാമി ദ്വയം പറയുമ്പോൾ പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞു നിൽക്കുന്നത് ഒരു മാറ്റവുമില്ലാതെ 1988 ൽ കണ്ട അതേ സേതുരാമയ്യർ തന്നെയാണ്. അത് തന്നെയാണ് ചിത്രത്തിന്റെ മുഖ്യആകർഷണവും…
നെറ്റിയിൽ കുറിയും തൊട്ട് കൈകൾ പിന്നിൽ കെട്ടി ലോകപ്രശസ്തമായ പശ്ചാത്തല സംഗീതം അകമ്പടിയാക്കി സേതുരാമയ്യർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രംഗം മുതൽ 1988-2022 വരെയുള്ള സുദീർഘമായ കാലം അപ്രസക്തമാകുന്നു…. സി ബി ഐ സീരീസിൽ ഏറ്റവും വ്യത്യസ്തനായ കുറ്റവാളിയും, അവനെ കുടുക്കാനുള്ള തന്ത്രങ്ങളും ആവിഷ്കരിച്ചിരിക്കുന്നത് അഞ്ചാം പതിപ്പിലാണെന്ന് തോന്നുന്നു.
ലോക പ്രശസ്ത സ്പാനിഷ് എഴുത്തുകാരനായ അർജന്റീനക്കാരൻ ജോർജ്ജ് ലൂയിസ് ബോർഗസ് അമേരിക്കൻ സാഹിത്യകാരനായിരുന്ന എഡ്ഗാർ അലൻ പോ യുടെ കൃതികളെപറ്റി പണ്ടെഴുതിയ ചില ലേഖനങ്ങളുണ്ട്. വ്യത്യസ്തമായ കുറ്റാന്വേഷണ കഥകൾ രചിച്ചിരുന്ന എഡ്ഗാർ അലൻ പോ ഡിറ്റക്ടീവ് ഫിക്ഷനുകളുടെ കുലപതിയായിരുന്നു.. എഡ്ഗാറിനെ പറ്റിയുള്ള ലേഖനങ്ങളിൽ കൂടി ബോർഗസ് സ്ഥാപിച്ചത് ഡിറ്റക്ടീവ് ഫിക്ഷൻ എന്നാൽ ഏറ്റവും ധിഷണമായ ഒരു കലയാണ് എന്നാണ്..
അനുവാചകരെ സമ്മർദ്ദത്തിലാക്കി കഥ മുന്നോട്ട് പോവുക, പ്രതീക്ഷിക്കാത്തയിടങ്ങളിൽ ട്വിസ്റ്റ് സംഭവിപ്പിക്കുക അങ്ങനെ അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുക ഇതൊക്കെ കൊണ്ടാകണം ഏറ്റവും ധിഷണമായത് എന്ന വിശേഷണം ഡിറ്റക്റ്റീവ് ഫിക്ഷന് ബോർഗസ് ചാർത്തിക്കൊടുത്തത്… അതേ മാർഗ്ഗമാണ് സി ബി ഐ അഞ്ചാം പതിപ്പിലും എസ് എൻ സ്വാമി അവലംബിച്ചിരിക്കുന്നത്.. ബാസ്കറ്റ് കില്ലിങ്ങ് മാതൃകയിൽ കൊലപാതകങ്ങൾ ചെയ്യുന്ന അജ്ഞാത കൊലയാളിയിലേക്ക് പടി പടിയായി അയ്യരുടെ തലച്ചോർ ചെന്നെത്തുന്ന രീതി..
ബാസ്കറ്റ് കില്ലിങ്ങ് ആധാരമാക്കി നിരവധി വിദേശസിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട് എങ്കിലും അതുമായൊന്നും യാതൊരു സാമ്യവും അഞ്ചാം പതിപ്പിലെ സി ബി ഐ ക്കില്ല.
അഗതാക്രിസ്റ്റിയുടെ കുപ്രസിദ്ധ നോവലായ AND THEN THERE WHERE NUN എന്ന നോവലിൽ കുറ്റവാളിയെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നത് മത്സ്യതൊഴിലാളികൾ കടലിൽ വീശിയ വലയിൽ കുടുങ്ങിയ ഒരു കുപ്പിയിൽ നിന്നായിരുന്നു.
അതേപോലെ ആരും ഒട്ടും പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളും, സൂചനകളും, ചില വാക്കുകൾ പോലും സിബിഐ 5ൽ കൊലയാളിയിലേക്കുള്ള യാത്രയിൽ അയ്യരേയും സംഘത്തേയും സഹായിക്കുന്നത് കാണാം.അത് കൊണ്ടൊക്കെയാണ് ക്ലൈമാക്സിന് മുകളിൽ ആന്റി ക്ലൈമാക്സും അതിനും മുകളിൽ മറ്റൊരു ആന്റി ക്ലൈമാക്സും വരെ ചിത്രം നീണ്ടത്. അഞ്ചാം പതിപ്പിലും സേതുരാമയ്യർ എന്ന കൂർമ്മബുദ്ധിക്കാരനായ സിബിഐ ഓഫിസർ 1988 ലെ പോലെതന്നെ തുടരുന്നു എങ്കിൽ അതിന്റെ ക്രെഡിറ്റ് മമ്മൂട്ടി എന്ന മഹാനടന് മാത്രം അവകാശപ്പെട്ടതാണ്. നോക്കിലും വാക്കിലും ചെറുചലനങ്ങളിൽ പോലും ആ നീതി പുലർത്താൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്.
അയ്യരുടെ അന്വേഷണസംഘത്തിലെ മുകേഷ് ഉൾപ്പെടെയുള്ള മുഴുവൻ അഭിനേതാക്കളുടെയും പ്രകടനം അതിദയനീയമാണ്.രഞ്ജിപണിക്കർ അൽപ്പം മസിൽ വിട്ട് അഭിനയിച്ചിരുന്നെങ്കിൽ എന്ന് ഏതൊരാളും ആത്മാർഥമായി ആഗ്രഹിച്ചു പോകും.. സായികുമാർ-ആശാശരത് ജോഡി നിലവാരം പുലർത്തിയിട്ടുണ്ട്. ഈ സിനിമയിലെ ഏറ്റവും വമ്പൻ ട്വിസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം ജഗതിശ്രീകുമാർ പ്രത്യക്ഷപ്പെടുന്ന രംഗം തന്നെയാണ്. ഏറ്റവും കൂടുതൽ കൈയ്യടി കിട്ടിയതും വിക്രമിനെ സ്ക്രീനിൽ കാണുന്ന നിമിഷത്തിലാണ്.
ഒരെത്തും പിടിയും കിട്ടാതെ അയ്യർ പകച്ചു നിൽക്കുമ്പോൾ അന്വേഷണത്തിൽ നിർണ്ണായകമായ ട്വിസ്റ്റ് ഉണ്ടാക്കുന്നത് ജഗതിയുടെ കഥാപാത്രമാണ്. ഒരൊറ്റ സീനിൽ മാത്രമാണെങ്കിലും ആ അതുല്യ കലാകാരനെ നീണ്ട ഇടവേളക്ക് ശേഷം സ്ക്രീനിൽ കാണുമ്പോൾ കണ്ണ് നിറയാത്തവർ ചുരുക്കമായിരിക്കും… 1988ൽ ഓമന കൊലപാതകാന്വേഷണം മുതൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിറ്റക്റ്റീവ് ത്രില്ലറുകളെന്ന് ബഹുമതി ചാർത്തിക്കിട്ടിയ സി ബി ഐ സീരീസിന് തുടർച്ചയുണ്ടാകുമെന്ന നിർണ്ണായക സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്..
Comments