കൊച്ചി: ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബുവിനെ ചുറ്റിപറ്റി താരസംഘടനയായ ‘അമ്മയിൽ തർക്കങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി അതിജീവിത. സ്വന്തം അമ്മയെ അല്ലാതെ മറ്റാരേയും വിശ്വസിക്കരുതെന്നാണ് അതിജീവിതയുടെ പ്രതികരണം.അമ്മയിൽ നിന്ന് രാജി വെച്ച് മാലാ പാർവതിയെ സാമൂഹമാദ്ധ്യമത്തിലൂടെ അഭിനന്ദിക്കുകയും ചെയ്തു.
ഈ കഴിഞ്ഞ 24 നാണ് വിജയ്ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. കോഴിക്കോട് സ്വദേശിനിയായ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തത്.സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്തെ വിവിധ ഫ്ളാറ്റുകളിൽ വെച്ചാണ് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിജയ് ബാബു പീഡിപ്പിച്ചെന്ന് നടി ആരോപിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ വിജയ് ബാബുവിനെ കാണാനില്ലായിരുന്നു. വിദേശത്തേയ്ക്ക് കടന്നെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഉടൻ ഹാജരാകണമെന്ന് കാണിച്ച് പോലീസ് നോട്ടീസ് നൽകുകയും നടൻ ഇമെയിലിലൂടെ സാവകാശം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നടന് സാവകാശം നൽകാനാവില്ലെന്നാണ് പോലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് നൽകിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കാൻ പോലീസ് നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ഇ മെയിൽ വഴി പോലീസ് നോട്ടീസിന് മറുപടി നൽകിയത്
Comments