കൊച്ചി : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ നിശ്ചയിച്ചതിൽ എതിർപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചത് എങ്ങനെയാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് പറഞ്ഞു.
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും കെ വി തോമസ് ആരോപിച്ചു.
ജില്ലയിലെ മുതിർന്ന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹ്നാൻ എന്നിവരോട് സ്ഥാനാർത്ഥി നിർണയത്തിൽ ആലോചനകൾ നടത്തിയിരുന്നോ എന്നാണ് കെ വി തോമസ് ചോദിച്ചത്. വികസനത്തിനാണ് താൻ മുൻതൂക്കം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഒരുകാര്യത്തിലും നേതാക്കൾ ചർച്ചകൾ നടത്തുന്നില്ല. ആഴത്തിലുള്ള മുറിവാണ് സംസ്ഥാന നേതാക്കൾ തനിക്ക് ഏൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പോലും കെപിസിസി തന്നെ ഒറ്റപ്പെടുത്തി നിർത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ആത്മവിശ്വാസത്തിലാണ്. കെവി തോമസസ് തന്നെ തള്ളിപ്പറയില്ലെന്നാണ് ഉമ വ്യക്തമാക്കുന്നത്. അദ്ദേഹവും കുടുംബവുമായി ആത്മബന്ധം ഉണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
Comments