ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെ നേപ്പാൾ കരസേനാ മേധാവി ജനറൽ പ്രഭു റാം ശർമ്മയുമായി കൂടിക്കാഴ്ച നടത്തി. പുതുതായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വിദേശ രാജ്യത്തെ സൈനിക മേധാവിയുമായി പാണ്ഡെ ചർച്ച നടത്തുന്നത്. വെർച്വൽ സംവിധാനത്തിലൂടെയാണ് കൂടിക്കാഴ്ച നടന്നത്.
ഇരുരാജ്യങ്ങൾ തമ്മിൽ അതിർത്തി വിഷയത്തിലും സൈനികരുടെ പരിശീലനത്തിന്റെ കാര്യത്തിലും ചർച്ച നടന്നു. നേപ്പാൾ സൈനികരെ പരിശീലിപ്പിക്കുന്നതിലും പ്രതിരോധ രംഗത്ത് ആയുധങ്ങൾ നൽകുന്നതിലും ഇന്ത്യയാണ് നിർണ്ണായക പങ്ക് വഹിക്കുന്നത്. നേപ്പാളിലെ പുതിയ ഭരണകൂടത്തിന്റെ ഇന്ത്യാ അനുകൂല നിലപാടുകളെ അതേപടി അനുസരിച്ച് നീങ്ങാനുള്ള മികച്ച അവസരമായിട്ടാണ് ചർച്ചകളെ കാണുന്നതെന്ന് ഇരുസേനാ മേധാവികളും പറഞ്ഞു.
മുൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിൽ ചൈനാ അനുകൂല നിലപാടുകൾ എടുത്തതും ഇന്ത്യയുടെ അതിർത്തി കയ്യേറാനും ഭൂപടം മാറ്റി വരച്ചും നടത്തിയ നീക്കങ്ങൾ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയിരുന്നു. തുടർന്ന് മുൻ സൈനിക മേധാവി നരവാനേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയും നടത്തിയ ശക്തമായ ഇടപെടലുകൾ നേപ്പാൾ സർക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കിയിരുന്നു.
ചൈന നേപ്പാളിൽ നടത്തിയിരുന്ന ഭരണപരമായ ഇടപെടൽ അവസാനിപ്പിക്കാൻ ഇന്ത്യ നടത്തിയ എല്ലാ നയതന്ത്ര ഇടപെടലുകളും വിജയിച്ചു. ഒപ്പം നേപ്പാൾ വഴി ചൈന ഇന്ത്യക്കെ തിരെ നീങ്ങിയാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് അവിടെ ഭരണകൂടത്തിനെതിരെ വൻ ജനകീയ പ്രക്ഷോഭമായി മാറുകയും ചെയ്തു.
Comments