തൃക്കാക്കരയിൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിരാശരായി പാർട്ടി പ്രവർത്തകർ. അഡ്വ. കെ. എസ്. അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു എല്ലാവരും കരുതിയത്. അതിനനുസരിച്ച് മണ്ഡലത്തിൽ ചുവരെഴുത്തുകൾ പോലും ആരംഭിച്ചിരുന്നു. എന്നാൽ എഴുതിയ ചുമരുകൾ മായ്ച്ച് പുതിയ പേര് എഴുതേണ്ട അവസ്ഥയിലാണ് പാർട്ടി പ്രവർത്തകർ. സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം ആദ്യമായാണ് ഇത്തരൊമൊരു സാഹചര്യമുണ്ടാകുന്നത്. മുൻകാലങ്ങളിൽ എതിരാളികളേക്കാൾ വേഗത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിൽ മുൻകൈ നേടുന്ന രീതിയാണ് എൽഡിഎഫ് സ്വീകരിക്കാറുളളത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അരുൺകുമാറിന്റൈ പേരിനാണ് മുൻതൂക്കം ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകനായ അരുൺകുമാർ. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികളിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകർക്കും യുവനേതാവിനോട് തന്നെയായിരുന്നു താത്പര്യം. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം അരുൺകുമാറിന് വേണ്ടി വോട്ട് അഭ്യർഥനയും തുടങ്ങിയിരുന്നു. എന്നാൽ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചപ്പോൾ അരുൺകുമാർ അനഭിമതനാവുകയായിരുന്നു. അത് സ്ഥാനാർഥി പ്രഖ്യാപനം വൈകാനിടയാക്കി.
കെ റെയിൽ വിഷയത്തിലുൾപ്പെടെ സർക്കാരിന് വേണ്ടി ശക്തമായി വാദിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നേതാവാണ് കെ.എസ്.അരുൺകുമാർ. ഇത് കൂടി പരിഗണിച്ചാണ് അരുൺകുമാറിനെ മത്സരിപ്പിക്കാൻ ആദ്യം എൽഡിഎഫിൽ ധാരണയായത്. എന്നാൽ കാത്തോലിക് വിഭാഗം പ്രബല ശക്തിയായ മണ്ഡലത്തിൽ അരുൺകുമാറിന് സാധ്യതയില്ലെന്ന് ഒരു വിഭാഗം വാദിച്ചു.
ഇതോടെയാണ് അരുൺകുമാറിന്റെ പേര് പരിഗണിക്കാതെ മറ്റൊരു സ്ഥാർഥിക്ക് വേണ്ടി പ്രഖ്യാപനം നീട്ടിയത്. അതിനിടയ്‌ക്ക് പാർട്ടി പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്തും തുടങ്ങി. അരുൺകുമാർ തന്നെ സ്ഥാനാർഥിയാകുമെന്നായിരുന്നു അവർ കരുതിയത്. ഒടുവിൽ ചുവരെഴുത്ത് നിർത്തിവയ്‌ക്കാൻ പാർട്ടി മേൽഘടകങ്ങളിൽ നിന്ന് തന്നെ നിർദേശം വന്നു. ഡോ. ജോ ജോസഫ് കാത്തോലിക സഭയുമായി അടുപ്പമുളള ആളാണ്. അതാണ് പാർട്ടിയുമായി ബന്ധമില്ലാതിരുന്നിട്ടും സ്ഥാനാർഥിയാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. കാത്തോലിക സഭയുടെ പിന്തുണയോട് കൂടി ബാലികേറാമലയായ തൃക്കാക്കര മണ്ഡലം പിടിച്ചടക്കാനാകുമെന്ന കണക്ക്കൂട്ടലിലാണ് സിപിഎം നേതൃത്വം.
Comments