കൊൽക്കത്ത : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊറോണ മഹാമാരി അവസാനിച്ചാലുടൻ നിയമം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരുവിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാണ്. അത് രാജ്യത്ത് ഉടൻ നടപ്പിലാക്കും. രാഷ്‌ട്രീയ കലാപം, അഴിമതി, രാജ്യദ്രോഹം എന്നിവയ്‌ക്കെതിരെയാണ് ബിജെപി പോരാടുന്നത്. ബംഗാളിലെ സ്വേച്ഛാധിപത്യഭരണം ഇല്ലാതാക്കിക്കൊണ്ട് സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ വെളിച്ചമെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രയത്‌നിക്കും. മൂന്ന് സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ബിജെപിയെ 77 സീറ്റുകൾ എന്ന വൻ വിജയത്തിലേക്ക് എത്തിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു.
മൂന്നാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറുമ്പോൾ നല്ല മാറ്റങ്ങൾ നാം എല്ലാവരും പ്രതീക്ഷിക്കും. എന്നാൽ ജനങ്ങളെ പ്രതീക്ഷ മുഴുവൻ ഇല്ലാതാക്കിക്കൊണ്ടാണ് മമത വീണ്ടും രാഷ്‌ട്രീയ കലാപങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Comments