കോഴിക്കോട് : ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് സ്വദേശിയായ വ്‌ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സബ് കളക്ടർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ പാവണ്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽനിന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പള്ളിയുടെ പരിസരത്ത് വെച്ച് തന്നെ പോസ്റ്റ് മോർട്ടത്തിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാൽ മെഡിക്കൽ കോളേജിൽവെച്ച് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം മറവുചെയ്യും.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് നിരവധി പേർ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു.
റിഫ മെഹ്നുവിനെ മാർച്ച് ഒന്നിനാണ് ദുബായിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായ് ജാഫിലിയിലെ ഫ്ളാറ്റിലാണ് റിഫ മെഹ്നുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്.ആൽബം നടികൂടിയായ റിഫ മെഹ്നുവിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
സംഭവത്തിൽ റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തിരുന്നു. കോഴിക്കോട് കാക്കൂർ പോലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്‌ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.
Comments