കൊച്ചി : ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിനായി അന്വേഷണമാരംഭിച്ച് ദുബായ് പോലീസ്.ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് ദുബായ് പോലീസും അന്വേഷണം ആരംഭിച്ചത്. അതേസമയം വിജയ് ബാബുവിന്റെ സിനിമാ നിർമ്മാണ കമ്പനിയായ ഫൈഡ്ര ഫിലിംഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിജയ് ബാബു ദുബായിൽ തന്നെയാണ് തങ്ങുന്നതെന്ന കൃത്യമായ വിവരം ലഭിച്ചതോടെയാണ് കണ്ടെത്താൻ ദുബായ് പോലീസും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിദേശത്തുള്ള പ്രതിയെ അതാതു രാജ്യത്തെ പോലീസിന്റെ സഹായത്തോടെ പിടികൂടാനാനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടനുസരിച്ചാണ് വിജയ് ബാബുവിനായുള്ള അന്വേഷണം ഇന്റർപോൾ ഏറ്റെടുത്തത്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം 24 നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയതോടെ പ്രതിയെ പിടികൂടാനുള്ള സഹായം വിവിധ രാജ്യങ്ങളിലെ പോലീസിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ദുബായിലുള്ള വിജയ് ബാബു തങ്ങുന്ന സ്ഥലത്തിന്റെ മേൽവിലാസം കണ്ടെത്താനാണ് ശ്രമം.മേൽവിലാസം ലഭിച്ചാൽ ബ്ലൂ കോർണർ നോട്ടീസിന് പിന്നാലെ റെഡ്കോർണർ നോട്ടീസ് പുറത്തിറക്കും. കസ്റ്റഡിയിലാകുന്ന വിജയ് ബാബുവിനെ കേരളത്തിലേക്ക് എത്തിക്കാൻ പോലീസ് സംഘം ഉടൻ ദുബായിക്ക് തിരിക്കുന്നുണ്ട്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ സിനിമകളുടെ സാറ്റ് ലൈറ്റ് അവകാശവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇതടക്കമുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്.
Comments