തൃശ്ശൂർ: പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്‌പെഷ്യൽ കുടകൾക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണനും സി.പിഎമ്മും രംഗത്ത് വന്നതിനെ നിശിതമായി വിമർശിച്ച് ബിജെപി തൃശൂർ ജില്ലാ നേതൃത്വം. സ്വാതന്ത്ര്യ സമര സേനാനികളോട് എന്നും കമ്യൂണിസ്റ്റുകാർക്ക് പുച്ഛമായിരുന്നുവെന്നും അതിന്റെ ഭാഗം തന്നെയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന എതിർപ്പെന്നും ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ പറഞ്ഞു.
ക്ഷേത്രകാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ഭീഷണിക്ക് വഴങ്ങരുതെന്നും പാറമേക്കാവ് ദേവസ്വം എടുക്കുന്ന ഏത് തീരുമാനത്തെയും ബിജെപി പിന്തുണയ്‌ക്കുമെന്നും കെ.കെ അനീഷ് കുമാർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് വർഷിന്റെ ഭാഗമായിട്ടാണ് ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉൾപ്പെടുത്തിയത്.
സിപിഎമ്മിന്റെയും ദേവസ്വം മന്ത്രിയുടെയും നീക്കം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണ്. രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ആൻഡമാനിൽ ജയിൽവാസം അനുഭവിച്ച വീര സവർക്കറെ വിമർശിക്കാൻ കമ്മ്യൂണിസ്റ്റുകാരുടെ യോഗ്യതയെന്താണെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കണമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാന്റെ ചെരിപ്പ് നക്കിയെന്ന് വിളിച്ച് ആക്ഷേപിച്ചതും, ഗാന്ധിജി ഇന്ത്യയെ എന്താക്കി? മാന്തി മാന്തി പുണ്ണാക്കി എന്ന് മുദ്രാവാക്യം വിളിച്ചതും, സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചതും, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരെ സഹായിച്ചതുമാണ് കമ്മൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രം. ഇത്തരക്കാർക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചിത്രം കാണുന്നത് തന്നെ അസഹിഷ്ണുതയുണ്ടാക്കുന്നത് സ്വാഭാവികമാണെന്നും കെ.കെ അനീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
സവർക്കറെ രാജ്യത്തിന്റെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചതും ജന്മദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചതും പാർലമെന്റിൽ ഛായാചിത്രം സ്ഥാപിച്ചതും ഇന്ദിരാഗാന്ധിയാണെന്ന ചരിത്രം കമ്മ്യൂണിസ്റ്റുകാർക്ക് ഓശാന പാടുന്ന കോൺഗ്രസ്സുകാർ പഠിക്കുന്നത് നല്ലതാണ്. പൂരത്തിന് എന്ത് കുടകൾ ഉയർത്തണമെന്ന് തീരുമാനിക്കുന്നത് ദേവസ്വവും ഭക്തന്മാരുമാണ്.
രാജ്യദ്രോഹ സമീപനം വെച്ച് പുലർത്തുന്ന അവിശ്വാസികളായ സിപിഎമ്മുകാർ അനാവശ്യമായി ക്ഷേത്രകാര്യങ്ങളിൽ ഇടപെട്ട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്.പാറമേക്കാവ് ദേവസ്വത്തിന്റെ നടപടി ദേശസ്‌നേഹ പ്രേരിതവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments