തിരുവനന്തപുരം: ഐ.ജി ഗുഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ നാലിന് ചേർന്ന റിവ്യൂ കമ്മിറ്റിയാണ് കാലാവധി ദീർഘിപ്പിക്കാൻ ശുപാർശ ചെയ്തത്. പിന്നാലെ ശുപാർശ അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഐജി ലക്ഷ്മൺ സസ്‌പെൻഷനിലായത്. 2021 നവംബറിലായിരുന്നു ഐജിയുടെ സസ്‌പെൻഷൻ.
മോൺസണുമായി പല വിവാദ ഇടപാടുകളും നടത്തിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ ശേഖരിച്ചിരുന്നു. മോൺസണിന്റെ പല തട്ടിപ്പുകൾക്കും ഐജി ഇടനിലക്കാരനായെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെയാണ് ഐജി സസ്‌പെൻഷൻ നേരിടേണ്ടി വന്നത്.
സർവീസിൽ നിന്നും മാറ്റി നിർത്തിയ നടപടി നാല് മാസത്തേക്കായിരുന്നു. ഇത് അവസാനിച്ചതോടെയാണ് സസ്‌പെൻഷൻ നീട്ടണമെന്ന ശുപാർശയുമായി റിവ്യൂ കമ്മിറ്റി മുന്നോട്ട് വന്നത്.
Comments