കോഴിക്കോട്: ദുബായിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫമെഹനുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. കേസിൽ ഏറ്റവും നിർണ്ണായകമാവുന്ന തെളിവാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അതേ സമയം അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
മരണത്തിൽ ദൂരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് മലയാളി വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. എംബാം ചെയ്തതിനാൽ മൃതശരീരം കൂടുതൽ ജീർണ്ണിച്ചിരുന്നില്ല. അതിനാൽ ശരീരത്തിലെ മുറിവുകൾ കണ്ടെത്താനായെന്നാണ് ഫോറൻസിക് വിദഗ്ധരിൽ നിന്നും ലഭിക്കുന്ന വിവരം. കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് പ്രധാനമായും കണ്ടെത്തിയത്. ഇതാണ് ഏറ്റവും നിർണ്ണായകമാവുക.
ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാവുന്ന മുറിവും മറ്റൊരാൾ കെട്ടിത്തൂക്കുമ്പോൾ ഉണ്ടാവുന്ന മുറിവും വ്യത്യസ്തമാണ്. റിഫയുടെ കാലിൽ നേരത്തെ പരുക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറാനാണ് ഫോറൻസിക് വിഭാഗത്തിന്റെ തീരുമാനം.
അതിനിടെ അന്വേഷണം ഗൾഫിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമാവും. റിഫയോടൊപ്പം ജോലി ചെയ്തവർ അയൽവാസികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് കേസിൽ നിർണ്ണായകമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാവും താമരശേരി ഡിവൈഎസ്പി ദുബായിലേക്ക് പുറപ്പെടുക. പോസ്റ്റ്‌മോർട്ടത്തിനിടെ ശേഖരിച്ച ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ അടുത്ത ദിവസം പരിശോധിക്കും. ശനിയാഴ്ചയാണ് റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്.
Comments