ന്യൂഡൽഹി: സവർക്കർ പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ അജൻഡയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാൻ പ്രവർത്തിച്ച നേതാവാണ് സവർക്കറെന്നും വിജയരാഘവൻ ഡൽഹിയിൽ പറഞ്ഞു. തൃശൂർ പൂരത്തിന്റെ ഭാഗമായി ഒരുക്കിയ കുടകളിൽ സവർക്കർ ഉൾപ്പെടെയുളള സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം പതിച്ചത് സിപിഎം വിവാദമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.
ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാനും ന്യൂനപക്ഷ വിരുദ്ധത എല്ലാക്കാലത്തും ഉയർത്തിപ്പിടിക്കാനും രാജ്യത്തെ ഹിന്ദുവായും മുസൽമാനായും വേർതിരിക്കാനുമാണ് സവർക്കർ പ്രവർത്തിച്ചിട്ടുളളതെന്ന് വിജയരാഘവൻ ആരോപിച്ചു. ഏറ്റവും കൂടുതൽ സെക്യുലർ മനോഭാവമുളള നാടാണ് കേരളമെന്ന് അവകാശപ്പെട്ട വിജയരാഘവൻ മതനിരപേക്ഷ മനോഭാവമുളള ഉത്സവമാണ് തൃശൂർ പൂരമെന്നും ചൂണ്ടിക്കാട്ടി. എല്ലാവരും വരികയും എല്ലാവരും പങ്കെടുക്കുകയും ചെയ്യുന്ന ഉത്സവമാണതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പാറമേക്കാവ് വിഭാഗം ചമയ പ്രദർശനത്തിൽ വീരസവർക്കർ ഉൾപ്പെടെയുളളവരുടെ ചിത്രം പതിച്ച കുടകൾ ഉൾപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വീര സവർക്കറെ കൂടാതെ ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്, കേരളത്തിലെ നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികൾ തുടങ്ങിയവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കുടകൾ പുറത്തിറക്കിയതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും സിപിഎം നേതാക്കളും ഇടപെട്ട് വിവാദമാക്കുകയായിരുന്നു.
Comments