കൊളംബിയ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതായി റിപ്പോർട്ട്. കൊളംബോയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ചതായാണ് റിപ്പോർട്ടുകൾ. സർക്കാർ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. തുടർന്ന് പോലീസ് കൊളംബോയിൽ അടിയന്തിര കർഫ്യൂ ഏർപ്പെടുത്തി. 78 പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. പിന്നാലെയാണ് മഹിന്ദ രജപക്‌സെ രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്‌സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. രജപക്‌സെയുടെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോതബയ രജപക്‌സെയ്‌ക്കുമേൽ മഹിന്ദയെ പുറത്താക്കാൻ സമ്മർദ്ദം ഏറുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം അംഗീകരിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തയാറായി എന്നായിരുന്നു റിപ്പോർട്ടുകൾ. ചില മന്ത്രിമാരും പ്രസിഡന്റ് ഗോതബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതോടെ രാജിയ്‌ക്ക് തയ്യാറാണെന്നും, തിങ്കളാഴ്ച തന്നെ മഹിന്ദയുടെ രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ചില ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Comments