കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്ക്കാനുളള തുക കൈമാറിയത് അഹമ്മദാബാദ് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്. എൻഡിഎ സ്ഥാനാർത്ഥിക്ക് മധുരം നൽകി സ്വീകരിച്ച മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹം നൽകിയാണ് മടക്കിയത്.
രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായിട്ടാണ് പത്രികയ്‌ക്കൊപ്പം കെട്ടിവെയ്‌ക്കാനുളള തുക എഎൻ രാധാകൃഷ്ണൻ മെത്രാപ്പോലീത്തയിൽ നിന്നും നേരിട്ടെത്തി ഏറ്റുവാങ്ങിയത്. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എ.എൻ രാധാകൃഷ്ണൻ സന്ദർശിച്ചിരുന്നു.
എ.എൻ രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ കടുത്ത ത്രികോണ മത്സരത്തിനാണ് തൃക്കാക്കര സാക്ഷ്യം വഹിക്കുന്നത്. അടിസ്ഥാന തലത്തിൽ ഉൾപ്പെടെ ശക്തമായ പ്രചാരണമാണ് എൻഡിഎ നടത്തുന്നത്. മുന്നണിയിലെ ഘടകകക്ഷികളും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിക്കഴിഞ്ഞു.
തൃക്കാക്കരയിലെ എംഎൽഎ ആയിരുന്ന പി.ടി തോമസിന്റെ പത്‌നി ഉമാ തോമസ് ആണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ ഡോ. ജോ ജോസഫ് ആണ് എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയിട്ടുളളത്. ഇരുവരും ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. കെ റെയിൽ ഉൾപ്പെടെയുളള വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലായിരിക്കെയാണ് എൽഡിഎഫ് തൃക്കാക്കരയിൽ മത്സരിക്കുന്നത്.
Comments