മലപ്പുറം: വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. മൂലക്കുരു ചികിത്സയ്‌ക്കുളള ഒറ്റമൂലിയുടെ രഹസ്യമറിയാൻ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫാണ് കൊലപാതകം നടത്തിയത്.
വയോധികന് ചികിത്സ നൽകണമെന്ന പേരിൽ ഷാബാ ശരീഫിനെ നിലമ്പൂരിലേക്ക് 2019 ഓഗസ്റ്റിൽ തട്ടികൊണ്ടുവരികയായിരുന്നു. ഒരു വർഷത്തോളം ഇയാളെ ബന്ദിയാക്കി മർദ്ദിച്ചു. എന്നാൽ മരുന്നിനെ കുറിച്ചുള്ള വിവരങ്ങളും നിർമ്മിക്കുന്ന രീതിയും പറഞ്ഞുകൊടുക്കാൻ വൈദ്യൻ തയ്യാറായിരുന്നില്ല. പിന്നീട് ഇയാളെ ഷൈബിൻ അഷ്റഫ് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തളളിയെന്നാണ് പോലീസ് പറയുന്നത്. ഒറ്റമൂലി മനസിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നും പോലീസ് വ്യക്തമാക്കി. പ്രവാസി വ്യവസായി കൂടിയായ ഷൈബിൻ പരാതിക്കാരനായ ഒരു കവർച്ച കേസിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കവർച്ച കേസിലെ പ്രതികളും ഷൈബിന്റെ സുഹൃത്തുക്കളും കൂടിയായ നാലു പേരെ പിടികൂടിയപ്പോഴാണ് കൊലപാതക വിവരം ലഭിച്ചത്.
ഷൈബിന്റെ സുഹൃത്തുക്കൾ തന്നെയാണ് വിവരം പോലീസിനോട് പറഞ്ഞത്. തന്റെ വീട് ആക്രമിച്ച് ഏഴ് ലക്ഷം രൂപ മോഷ്ടിച്ചെന്നായിരുന്നു ഷൈബിൻ സുഹൃത്തുക്കൾക്കെതിരെ നൽകിയ പരാതി. ഇതിലുൾപ്പെട്ട പ്രതികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധം നടത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഷാബാ ഷെരീഫിന്റെ മൃതദേഹം ചാലിയാറിൽ തളളിയത് ഈ നാലംഗ സംഘമാണ്.
പീഡിപ്പിക്കാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാഞ്ഞതിനെ തുടർന്നാണ് ഷൈബിന്റെ വീട് ആക്രമിച്ച് നാലംഗ സംഘം പണം തട്ടിയെടുത്തത്. സെക്രട്ടറിയേറ്റിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് കൊലപാതക വിവരം ഇവർ വെളിപ്പെടുത്തിയത്. ഷൈബിൻ തങ്ങളെ കൊണ്ട് കൊലപാതകം നടത്തിയിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.
Comments