കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് നിന്നും വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. തീവ്രവാദ സംഘങ്ങളുടെ അജണ്ട ചില രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ വികെ സജീവൻ ആരോപിച്ചു. ആയുധ പരിശീലനം നടത്തിയെന്ന കണ്ടെത്തൽ ഏറെ ഗൗരവമുള്ള കാര്യമാണ്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും 266 വെടിയുണ്ടകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 0.22 പിസ്റ്റളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. 50 എണ്ണം വീതം 5 പെട്ടിയിലും 16 എണ്ണം ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. പരിശീലനത്തിനെത്തിയവർ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർക്കി ഫാക്ടറിയിൽ നിർമ്മിച്ചവയാണ് വെടിയുണ്ടകൾ. പ്രത്യേക ഇടങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള വെടിയുണ്ടകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത് ഇത് ഗുരുതരമായ നിയമലംഘനമായി പോലീസ് കാണുന്നു. ലൈസൻസുള്ള തോക്കിൽ ഉപയോഗിക്കുന്ന ഇവ എങ്ങനെയാണ് പ്രദേശത്ത് എത്തിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments