കൊൽക്കത്ത:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് പ്രഥമ ബംഗ്ലാ അക്കാദമി സാഹിത്യ പുരസ്കാരം നൽകിയ അക്കാദമി തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രശസ്ത ബംഗാളി എഴുത്തുകാരി രത്ന റാഷിദ് ബാനർജി. രത്ന ബാനർജി തന്റെ അവാർഡ് തിരിച്ചു നൽകിയാണ് പ്രതിഷേധിച്ചത്. 2019 ൽ ലഭിച്ച അന്നദ ശങ്കർ സമ്മാൻ പുരസ്കാരമാണ് രത്ന റാഷിദ് തിരിച്ചു നൽകിയത്.
ഒരു എഴുത്തുകാരി എന്ന നിലയിൽ, മുഖ്യമന്ത്രിയ്ക്ക് സാഹിത്യ അവാർഡ് നൽകിയ നടപടിയിൽ അപമാനം തോന്നുന്നു.ഇത് ഒരു മോശം മാതൃക സൃഷ്ടിക്കും. സാഹിത്യരംഗത്ത് മുഖ്യമന്ത്രിയുടെ അശ്രാന്ത പരിശ്രമത്തെ പ്രശംസിക്കുന്ന അക്കാദമിയുടെ പ്രസ്താവന സത്യത്തിന്റെ പരിഹാസമാണെന്ന് അക്കാദമിയുടെ അവാർഡ് തിരിച്ചുനൽകിക്കൊണ്ട് അവർ പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജിയെ ആദരിക്കുന്നതിലൂടെ അക്കാദമി അപലപനീയമായ ഒരു മാതൃക കാണിക്കുക മാത്രമല്ല ബംഗാളി സാഹിത്യത്തോട് ഇഷ്ടമുള്ള എല്ലാവരെയും അപമാനിക്കുകയും ചെയ്തുവെന്ന് അവർ കുറ്റപ്പെടുത്തി.
അതിനിടെ അക്കാദമി തീരുമാനത്തിന് പിന്നാലെ അക്കാദമിയുടെ ജനറൽ കൗൺസൽ അംഗമായ അനാദിരഞ്ജൻ ബിശ്വാസും ഉപദേശക സമിതിയിൽ നിന്ന് രാജിവച്ചതായി റിപ്പോർട്ടുകളുണ്ട്.
മെയ് 9 ന്, രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ബംഗാളി സാഹിത്യത്തിനുള്ള സംഭാവനകൾ കണക്കിലെടുത്ത് ബംഗ്ലാ അക്കാദമി മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചത്. മമത ബാനർജിയുടെ കബതാ ബിതാൻ എന്ന പുസ്തകത്തിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
Comments