തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ മദ്രസാ വാർഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒരു പെൺകുട്ടിയെ പരസ്യമായി അപമാനിച്ചിട്ടും കേരളസമൂഹത്തിന് പ്രതികരണമില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രാഷ്‌ട്രീയ നേതാക്കൾക്ക് മൗനമെന്നും അദ്ദേഹം ആരോപിച്ചു.
പെൺകുട്ടിയുടെ അന്തസിനെ തകർത്തതിന് സമസ്തയ്‌ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതി സ്വമേധയാ കേസെടുക്കണമെന്ന് ഗവർണർ കൂട്ടിച്ചേർത്തു. സ്ത്രീകളെ പിന്നോട്ട് വലിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവം.സ്ത്രീകളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനാണ് ശ്രമം. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സമസ്ത നേതാവിന്റെ നടപടിയിൽ ദു;ഖമുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല ഉണ്ടായതെന്നും ഗവർണർ കൂട്ടിച്ചേർത്തു.പെൺകുട്ടിയെ അപമാനിച്ചു. സമസ്തയുടേയത് പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ്.അപമാനം നേരിട്ട പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
സ്ത്രീപുരുഷ സമത്വത്തിന് പേരുകേട്ട സംസ്ഥാനത്ത് നിന്നാണ് ഇത്തരം സംഭവമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.രാമപുരം പാതിരമണ്ണ ദാറുൽ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാനാണ് പത്താം തരം വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാർ ശാസിച്ചത്.സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.
Comments