തൃക്കാക്കര: കോൺഗ്രസിനോട് കലഹിച്ച കെ.വി തോമസ് തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ എത്തി. കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചുമാണ് എൽഡിഎഫ് പ്രവർത്തകർ കെ.വി തോമസിനെ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗമാരംഭിച്ചതിന് പിന്നാലെയാണ് കെ.വി തോമസ് വേദിയിലെത്തിയത്.
വന്നിറങ്ങിയതോടെ എൽഡിഎഫ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ പ്രസംഗം കാര്യമാക്കാതെ കെവി തോമസിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതിനിടെ കെവി തോമസ് വേദിയിലേക്ക് നീങ്ങി. കെവി തോമസ് മാഷ് ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയും മൈക്കിലൂടെ പറഞ്ഞു.
വേദിയിലെത്തിയ കെ.വി തോമസിനെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ റെയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നുവെന്നും ഒരു മണിക്കൂറെടുത്തു അവിടെ നിന്ന് ഇവിടെ വരെ വരാനെന്നും ആയിരുന്നു കെ.വി തോമസിന്റെ ആദ്യ പ്രതികരണം. ഈ വാക്കുകൾ മുഖ്യമന്ത്രി മൈക്കിലൂടെ പിന്നീട് ആവർത്തിക്കുകയും ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടയിലായിരുന്നു കെ.വി തോമസിന് ഇരിപ്പിടം ഒരുക്കിയത്.
കെവി തോമസ് ദീർഘകാലത്തെ രാഷ്‌ട്രീയ പാരമ്പര്യമുളള വ്യക്തിയാണ്. അദ്ദേഹം ഇന്ന് നിങ്ങളുടെ കൺമുന്നിലൂടെ നടന്ന് വന്ന് ഈ വേദിയിൽ കയറി എൽഡിഎഫ് കൺവീനർ ഷാൾ ഇട്ട് അദ്ദേഹത്തെ സ്വീകരിക്കുന്നതിന് ഇടയാക്കിയ നില നാടിന്റെ വികസന പക്ഷത്ത് അദ്ദേഹം നിൽക്കുന്നുവെന്നതുകൊണ്ടാണ്. നാം ഓരോരുത്തരും സ്വീകരിക്കേണ്ട ചോദ്യമാണത്. പരമ്പരാഗതമായി നാം സ്വീകരിച്ച നിലപാടുണ്ട്. അത് സ്വീകരിക്കുമ്പോൾ തന്നെ നാടിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണെന്നും പിണറായി പറഞ്ഞു.
Comments