മുംബൈ: ഇന്ത്യൻ ശിക്ഷാ നിയമം 377 ാം വകുപ്പ് പ്രകാരം ചുണ്ടിൽ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധമായ പ്രവൃത്തികളല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
14 വയസുള്ള ആൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചത്. വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണത്തിൽ കുറവുള്ളതായി ശ്രദ്ധിച്ച പിതാവ് കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഓൺലൈൻ ഗെയിം റീചാർജ് ചെയ്യാനാണ് പണം എടുക്കുന്നതെന്നും പ്രതിയുടെ കടയിൽ നിന്നാണ് ഓൺലൈൻ ഗെയിമിന് റീചാർജ് ചെയ്യാറുള്ളതെന്നും കുട്ടി വെളിപ്പെടുത്തി. കടയിൽ ഒരു ദിവസം റീചാർജ് ചെയ്യാൻ എത്തിയപ്പോൾ പ്രതി തന്റെ ചുണ്ടിൽ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തതായി കുട്ടി പറഞ്ഞു. ഇതേ തുടർന്നാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രതിയ്‌ക്കെതിരെ 377 ാം വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
എന്നാൽ വൈദ്യപരിശോധനയിൽ ലൈംകികാതിക്രമം സംബന്ധിച്ച പരാതി ശരിവെയ്‌ക്കുന്ന തെളിവുകൾ ലഭിച്ചില്ല. ഇരയുടെ മൊഴിയും റിപ്പോർട്ടും പ്രതി ചുംബിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും 377 ാം വകുപ്പ് പ്രകാരം പ്രഥമ ദൃഷ്ട്യാ ഇത് കുറ്റമാകില്ലെന്ന് വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജി വ്യക്തമാക്കി.
Comments