ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ സിഖുകാർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പാക് പ്രധാനമന്ത്രി ഉറപ്പുനൽകി. സംഭവത്തിൽ ഉന്നത-തല അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിൽ ഞായറാഴ്ച രാവിലെയായിരുന്നു കൊലപാതകം നടന്നത്. സ്വന്തമായി കട നടത്തിയിരുന്ന രണ്ടു സിഖുകാരെ ഇരുചക്രവാഹനത്തിൽ തോക്കുമായി എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൽജീത് സിംഗ്(42), രഞ്ജീത് സിംഗ്(38) എന്നിവരാണ് കൊല്ലപ്പെട്ടത്. പെഷാവറിലെ സർബാന്ദ് ഏരിയയിലായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.
നമ്മുടെ അയൽരാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ നിരന്തരമായി നേരിടുന്ന അപകടങ്ങളെയാണ് ആക്രമണം സൂചിപ്പിക്കുന്നതെന്നും രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വരേണ്ടതിന്റെ ആവശ്യകതയാണ് അത് ചൂണ്ടിക്കാട്ടുന്നതെന്നും ആക്രമണത്തെ അപലപിച്ച കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചു.
പെഷവാറിൽ നിലവിൽ 15,000 സിഖ് വംശജരാണ് താമസിക്കുന്നത്. ഭൂരിഭാഗം പേരും പ്രവിശ്യ തലസ്ഥാനത്തിനടുത്തുള്ള ജോഗാൻ ഷാ മേഖലയിലാണ്. നല്ല നിലയിൽ കച്ചവടരംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന സിഖ് സമൂഹം പാക് സമ്പദ് വ്യവസ്ഥയിൽ കാര്യമായി സംഭാവന ചെയ്യുന്നവരുമാണ്. നിരവധി പേർ ഫാർമസി രംഗത്തും മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
Comments