ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണിക്കത്തുമായി ലഷ്‌കർ-ഇ-ഇസ്ലാം. ജമ്മുവിലെ പുൽവാമയിലുള്ള ഹവാൽ ട്രാൻസിറ്റിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്കാണ് ഭീകര സംഘടനയുടെ ഭീഷണി.
കശ്മീർ വിട്ടുപോകണമെന്നാണ് ലഷ്‌കറിന്റെ ഭീഷണി കത്തിൽ പറയുന്നത്. കശ്മീരി മുസ്ലീമുകളെ കൊലപ്പെടുത്തി ഇവിടം മറ്റൊരു ഇസ്രായേൽ ആക്കാൻ സമ്മതിക്കില്ലെന്നും ഇവിടെ കശ്മീരി പണ്ഡിറ്റുകൾക്ക് സ്ഥാനമില്ലെന്നും കത്തിൽ പറയുന്നു. ‘മൂന്നിരട്ടി സുരക്ഷ വർധിപ്പിച്ചാലും നിങ്ങൾ കൊല്ലപ്പെടും. മരിക്കാൻ തയ്യാറായിക്കോളൂ’ എന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. തെഹ്‌സിൽ ഓഫീസിൽ നടന്ന വെടിവെയ്പ്പിലാണ് രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു ഭീകരാക്രമണം. ഇതിന് പിന്നാലെയാണ് ഭീകരരുടെ കത്ത് ലഭിച്ചിരിക്കുന്നത്.
അതേസമയം ഭട്ടിന്റെ കൊലപാതകം അന്വേഷിക്കാൻ ജമ്മുകശ്മീർ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭട്ടിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലിയും കുടുംബത്തിന് സാമ്പത്തിക സഹായവും കശ്മീർ ഭരണകൂടം നൽകുമെന്നും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചിരുന്നു.
Comments