കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ എത്തിയിരിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ നിയന്ത്രിക്കാനും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനും ആരുമില്ലെന്നും സുധാകരൻ പറഞ്ഞു.
‘ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാൻ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞ് മനസിലാക്കാൻ ആരെങ്കിലുമുണ്ടോ. ഞങ്ങൾക്ക് ഹാലിളകിയിട്ടില്ല. ഞങ്ങൾ അർഹതപ്പെട്ടതേ ചോദിക്കുന്നുള്ളൂ. അർഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്’ കെ.സുധാകരൻ പറഞ്ഞു.
പരാമർശം വിവാദമായതോടെ പ്രതികരണവുമായി സുധാകരൻ വീണ്ടുമെത്തി. മുഖ്യമന്ത്രിയെ താൻ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ചങ്ങലപൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത് മലബാറിലെ ഒരു ഉപമയാണ്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ഒരു വാക്കും പറഞ്ഞിട്ടില്ല. പട്ടിയെന്ന് വിളിച്ചെന്ന് തോന്നുന്നുവെങ്കിൽ അത് പിൻവലിക്കുന്നു. എന്നാൽ ക്ഷമപറയില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം സുധാകരനെതിരെ ഇടതുപക്ഷ നേതാക്കളും എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വളിച്ച് അധിക്ഷേപിച്ചത് സംസ്‌കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞു. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്‌കാര ശൂന്യമായ വാക്കുകളാണ് സുധാകരന്റേതെന്നും ജയരാജൻ പറഞ്ഞു. സുധാകരന്റെ പരാമർശത്തിൽ അത്ഭുതമില്ലെന്നും അക്രമവും അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും റഹീം പറഞ്ഞു.
Comments