ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിച്ച നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ്. വളരെ അധികം ദുഃഖമുണ്ടാക്കുന്ന നടപടിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല പ്രതികരിച്ചു. കൊലപാതക കേസിലും തീവ്രവാദ പ്രവർത്തനത്തിലും ശിക്ഷിക്കപ്പെട്ടയാളെ വെറുതെ വിട്ടത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിൽ മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് പേരറിവാളൻ നന്ദി അറിയിച്ചു. സ്വന്തം നാടായ ജ്വാലാർ പട്ടേൽ നിന്ന് അച്ഛനും അമ്മയ്‌ക്കും ഒപ്പം എത്തിയാണ് പേരറിവാളൻ നന്ദി അറിയിച്ചത്. തമിഴ്‌നാടിന്റെ വിജയം എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ദുഷ്‌കരമായ യാത്രയിൽ അമ്മയായിരുന്നു പ്രതീക്ഷയെന്ന് പേരറിവാളനും പ്രതികരിച്ചു. 31 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് പേരറിവാളൻ മോചിതനാകുന്നത്.
ജയിൽ മോചനത്തിൽ ഗവർണർ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജസ്റ്റിസ് എൽ നാഗേഷ് റാവു അദ്ധ്യക്ഷനായ ബെഞ്ച് എല്ലാ കക്ഷികളുടേയും വാദം കേട്ട് വിധി പറയുകയായിരുന്നു.
ഗൂഢാലോചനയുടെ സൂത്രധാരനായ ശിവരശനു പേരറിവാളൻ രണ്ട് ബാറ്ററി സെൽ വാങ്ങിനൽകിയെന്നും ഇതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. 19 വയസ്സായിരുന്നു അറസ്റ്റിലാകുമ്പോൾ പേരറിവാളന്റെ പ്രായം. വധശിക്ഷയാണ് പേരറിവാളനു കോടതി വിധിച്ചത്. 23 വർഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 31 വർഷത്തെ ജയിൽവാസത്തിനിടെ എട്ട് തവണയാണ് പേരറിവാളന് പരോൾ ലഭിച്ചത്.
Comments