തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ്. റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്നാട് മുതൽ മദ്ധ്യ പ്രദേശിന് മുകളിലൂടെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ മൂലം വൻ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മഴ കനക്കുന്നത് കാരണം കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കാനാണ് തീരുമാനം.
ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. എട്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. 9 മീറ്റർ ഉയർത്തി വെച്ചാണ് കൂടുതൽ വെള്ളം ഒഴുക്കി കളയുന്നത്.
Comments