തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീ പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പിളിയേയും കേരളക്കരക്ക് അത്രപെട്ട് മറക്കാനാകില്ല. മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിയിൽ കുഴിയെടുത്ത മകനെ പോലീസുകാർ തടയാൻ ശ്രമിക്കുമ്പോൾ പോലീസിന് നേരെ വിരൽ ചൂണ്ടി സംസാരിച്ച സംഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ അച്ഛനമ്മമാരുടെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ രാഹുലിനും അനുജൻ രഞ്ജിത്തിനും വീടായിരിക്കുകയാണ്.
വീടിന്റെ ഗൃഹപ്രവേശം ഈ മാസം 30ന് നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഫിലോകോലിയയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവർ വീട് വെച്ചത്. വീടായെങ്കിലും ഇവർക്ക് ഈ ഭൂമി ലഭിക്കാനായി ഹൈക്കോടതിയിൽ ഇനിയും നിയമപോരാട്ടം നടത്തേണ്ടതായി വരും. രാഹുൽ നിലവിൽ നെല്ലിമൂട് സഹകരണ ബാങ്കിന്റെ കൺസ്യൂമർ സ്‌റ്റോറിൽ സെയിൽസ്മാനാണ്.
2020 ഡിസംബർ 22നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലെന്ന് കരുതിയ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്നു. എന്നാൽ അയൽവാസിയായ സ്ത്രീ ഈ സ്ഥലത്തിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചു. തുടർന്ന് കോടതി ഉത്തരവുമായി രാജനേയും അമ്പിളിയേയും ഒഴിപ്പിക്കാൻ എത്തിയതായിരുന്നു പോലീസുകാർ.
കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാജൻ ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു. ഇതിന്റെ പകർപ്പ് പോലീസിന് മുന്നിൽ ഹാജരാക്കാൻ അവർക്ക് ആയിരുന്നില്ല. ഇതിനിടെ ദമ്പതികൾ പെട്രോൾ ഒഴിച്ച് തീവെയ്‌ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീടിനെ ചുറ്റിപ്പറ്റി നിരവധി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇവയൊക്കെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ മറ്റൊരാളിന്റെ ഭൂമിയിൽ അച്ഛൻ താമസിക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറഞ്ഞത്.
Comments