ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില കുറച്ച കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ച് കേന്ദ്ര നേതാക്കൾ. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതിൽ നന്ദി അറിയിച്ചാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളുടെ വികാരം ഉൾക്കൊള്ളുന്ന നേതാവാണ് മോദി ജി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. എട്ട് വർഷമായി, രാജ്യത്തെ പാവപ്പെട്ടവരുടെയും കർഷകരുടെയും പൊതുജനങ്ങളുടെയും ആവശ്യമാണ് മോദി സർക്കാരിന്റെ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദു. ഈ ജനസൗഹൃദ തീരുമാനത്തിൽ നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും നന്ദി അറിയിക്കുന്നതായി അമിത് ഷാ പറഞ്ഞു.
ആഗോള തലത്തിൽ വെല്ലുവിളികൾ നേരിടുന്ന ഈ സാഹചര്യത്തിലും മോദിജിയുടെ നേതൃത്വത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചും ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകിയും കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുകയാണ്. മറ്റ് മേഖലകളിലും അത്തരത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നന്ദി രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ വൻ ഇളവ് പ്രഖ്യാപിച്ചത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും. ജനങ്ങളുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത് ക്ഷേമ തീരുമാനങ്ങൾ എടുത്തതിന് പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ നന്ദി എന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ 9 കോടിയിലധികം ഗുണഭോക്താക്കൾക്ക് ഈ വർഷം ഗ്യാസ് സിലിണ്ടറിന് (12 സിലിണ്ടറുകൾ വരെ) 200 രൂപ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അമ്മമാർക്കും സഹോദരിമാർക്കും പിന്തുണ നൽകുന്ന പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിന് ഹൃദയം നിറഞ്ഞ നന്ദി എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചുകൊണ്ട് പൊതുക്ഷേമത്തിനായുള്ള ഈ തീരുമാനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രയോജനം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
Comments