ചണ്ഡീഗഡ് : പഞ്ചാബിലെ മുൻ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധു കൊലപാതകക്കേസിൽ ജയിലിലായതിന് ശേഷം ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അഭിഭാഷകൻ. 24 മണിക്കൂറായി സിദ്ധു ഭക്ഷണം കഴിച്ചിട്ട് എന്നാണ് അഭിഭാഷകൻ പറയുന്നത്. പഞ്ചാബിലെ നേതാവിന് ഗോതമ്പ് അലർജിയാണെന്നും അഭിഭാഷകൻ എച്ച്പിഎസ് വർമ്മ പറയുന്നുണ്ട്.
വെള്ളിയാഴ്ചയാണ് അദ്ദേഹം പട്യല കോടതിയിൽ കീഴടങ്ങിയത്. ഇതിന് പിന്നാലെ വൈദ്യപരിശോധനയ്‌ക്ക് ശേഷം പട്യല ജയിലിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഭക്ഷണം കഴിച്ചില്ല. ഗോതമ്പ് അലർജിയാണെന്ന് പറഞ്ഞാണ് ഭക്ഷണം കഴിക്കാതിരുന്നത്.
സിദ്ധുവിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ഭക്ഷണം നൽകണമെന്ന് അഭിഭാഷകൻ എച്ച്പിഎസ് വർമ പാട്യാല കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. താൻ രാവിലെ മുതൽ കോടതിയിൽ ഇരിക്കുകയായിരുന്നു, ജയിലധികൃതരുടെ വരവിനായി. എന്നാൽ ഇതുവരെ ആരും വന്നിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
1988 ൽ കാർ പാർക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവിൽ ഒരാൾ മരിച്ച കേസിലാണ് സുപ്രീംകോടതി സിദ്ധുവിന് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ചത്. നവ്ജ്യോത് സിംഗ് സിദ്ധുവും മറ്റ് സുഹൃത്തുക്കളും ഒരു വാഹനത്തിൽ നടുറോഡിൽ പാർക്ക് ചെയ്ത് ഇരിക്കുന്ന സമയത്ത് മറ്റൊരാളുമായി തർക്കം ഉണ്ടാവുകയായിരുന്നു.ഗുണറാം സിംഗ് എന്നയാളാണ് മാരുതി കാറുമായി ഇവർക്കിടയിലേക്ക് എത്തി നടുറോഡിൽ പാർക്ക് ചെയ്തത്.
തുടർന്ന് ഇവർക്കിടയിൽ അടിപിടി ഉണ്ടാവുകയും ഗുർണാം സിംഗ് മരിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചയാളുടെ കുടുംബം നൽകിയ അപ്പീലിലാണ് വിധി.















