ലക്നൗ:ഔറംഗസേബിന്റെ പടയോട്ടത്തിൽ തകർന്ന പ്രാചീന കാശി ക്ഷേത്രത്തിനുള്ളിൽ ഹിന്ദു ദേവതകളുടെ വിഗ്രഹ സാന്നിധ്യം ഇപ്പോഴുമുണ്ട്. അഭിഭാഷകരുടെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മസ്ജിദിനുള്ളിലെ വിഗ്രഹങ്ങളിൽ കൂടി പ്രാർത്ഥന നടത്തിയാൽ മാത്രമേ കാശി ക്ഷേത്ര ദർശന പ്രദക്ഷിണം പൂർത്തിയാവൂ എന്നാണ് ഹൈന്ദവരുടെ വിശ്വാസം.
ഉപദേവതകളെ തൊഴുത് പ്രദക്ഷിണം വെച്ചാൽ മാത്രമേ കാശി വിശ്വനാഥ ക്ഷേത്ര ദർശനം പൂർത്തിയാവൂ എന്നാണ് ഓരോ ഹൈന്ദവന്റേയും വിശ്വാസം. അതിനാൽ തന്നെ മസ്ജിദിനുള്ളിൽ പ്രത്യക്ഷത്തിലും അപ്രത്യക്ഷമായിരിക്കുന്നതുമായ ഓരോ വിഗ്രഹത്തിലും ആരാധന നടത്താനുള്ള ഭരണപരമായ അവകാശമാണ് വിശ്വാസികൾ ഉയർത്തുന്നത്.
പ്രാചീന കാശി ക്ഷേത്രത്തിന്റെ ഈശാന കോണിലാണ് ശൃംഗാർ ദേവി വിഗ്രഹമുള്ളത്. അന്ന പൂർണയായ ശൃംഖാർ ദേവിയെ ആരാധിക്കാതെയുള്ള പ്രദക്ഷിണം അപൂർണമെന്നാണ് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നത്. 1990 വരെ മസ്ജിദ് പരിസരത്തുള്ള ശൃംഖാർ ദേവി ക്ഷേത്രത്തിൽ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. എന്നാൽ മുലായം സിങ്ങ് യാദവ് സർക്കാർ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.നിലവിൽ നവരാത്രി ദിനത്തിൽ മാത്രമാണ് ശൃംഖാർ ദേവിയുടെ നടതുറക്കുക.ശൃംഖാർ ദേവിയെ എല്ലാ ദിവസവും തൊഴാൻ ഭക്തർക്ക് അവകാശമുണ്ടെന്നാണ് കേസിൽ ഹർജി നൽകിയ ഭക്തർ ചൂണ്ടിക്കാണിക്കുന്നത്.
കാശി വിശ്വനാഥ ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട് മുഖ്യപ്രതിഷ്ഠയ്ക്കൊപ്പം ഉപപ്രതിഷ്ഠയ്ക്കുള്ള പ്രാധാന്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 1983 ലെ കാശി വിശ്വനാഥ ടെമ്പിൾ ആക്ടിന്റെ ഭരണഘടനാപരമായ സാധുത അംഗീകരിച്ചുള്ള വിധിയിലാണ് ഉപദേവതകൾക്കുള്ള പ്രാധാന്യത്തെ പറ്റി സുപ്രീംകോടതി വ്യക്തമാക്കുന്നത്. കാശി വിശ്വനാഥന്റെ ഉപദേവതകളെ ആരാധിക്കണമെന്ന വിശ്വാസികളുടെ ആവശ്യത്തിൽ വാരണാസി കോടതി എന്ത് തീരുമാനിക്കും എന്നുള്ളത് നിർണായകമാണ്.
Comments