കൊച്ചി : സംസ്ഥാനത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ഒരു വിഭാഗക്കാർ ശ്രമിക്കുമ്പോൾ സർക്കാർ അവരെ സഹായിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ട് ബാങ്ക് താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഭീകരവാദ സംഘടനകളെ കൈയ്യഴിച്ച് സഹായിക്കുന്നത്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ നടന്ന പ്രകോപനപരമായ മുദ്രാവാക്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചെറിയ കുട്ടിയെക്കൊണ്ട് ഏറ്റവും മോശമായ മുദ്രാവാക്യം വിളിപ്പിക്കുകയും, അത് സമൂഹാമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പോപ്പുലർ ഫ്രണ്ടിനെതിരെ കർശനമായ ഒരു നടപടിയും സർക്കാർ എടുത്തില്ല. പരിപാടിയുടെ സംഘാടകർക്കെതിരെ വർഗീയ കലാപം നടത്താനുള്ള നീക്കം നടത്തിയതിന് കേസെടുത്തില്ല. കണ്ണിൽ പൊടിയിടാൻ മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും അന്ത്യകർമ്മങ്ങളെ ഉദ്ദേശിച്ചുകൊണ്ടുളള പരാമർശമാണ് ഒരു ചെറിയ കുട്ടിയെക്കൊണ്ട് പറയിപ്പിച്ചത്. ആസാദി എന്താണെന്ന് കാണിച്ചു തരാമെന്നും കുട്ടി പറയുന്നുണ്ട്. ഇതാണ് ആലപ്പുഴയിൽ നടന്നത് എന്നും ഇത് തന്നെയാണ് കശ്മീരിലും നേരത്തെ നടന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആസാദി മുദ്രാവാക്യം മുഴക്കുന്ന മതഭീകരവാദികൾ, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തുമെന്ന പ്രഖ്യാപനമാണ് നടന്നത്. ഇതിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും സംഘാടകരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നും ബിജെപി നേതാവ് ചോദിച്ചു. പോലീസ് ഒരാളെപ്പോലും എഫ്‌ഐആറിൽ പ്രതിചേർത്തിട്ടില്ല. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് പോലീസിന് അറിയാം.
തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ട് പരസ്യമായി എൽഡിഎഫിനോടൊപ്പമാണ്. പിഎഫ്‌ഐ പ്രവർത്തകരും ഇടത് മുന്നണി പ്രവർത്തകരും ഒന്നിച്ചാണ് പ്രചാരണം നടത്തുന്നത്. നൂറ് കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതിയായ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം വെച്ചാണ് പിഡിപി ഇടത് പക്ഷത്തെ പിന്തുണയ്‌ക്കുന്നത്. എസ്ഡിപിഐ, പിഎഫ്‌ഐയും തൃക്കാക്കരയിൽ എൽഡിഎഫിന്റെ ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. 20% വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് പിണറായിയും സംഘവും വർഗീയ കക്ഷികളെ സഹായിക്കുന്നത്.
പിസി ജോർജിനെതിരെ ഉണ്ടായ നീക്കമൊന്നും പോപ്പുലർ ഫ്രണ്ടിനെതിരെ ഉണ്ടാവുന്നില്ല. ക്രിസ്ത്യൻ വൈദികർക്കെതിരെ നിരന്തരം കേസ് എടുക്കുമ്പോൾ മുസ്ലീം പുരോഹിതർക്കെതിരെ കേസ് എടുക്കുന്നില്ല. കോണ്ഗ്രസും മൗനം പാലിക്കുന്നു. തൃക്കാക്കരയിലെ പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വേണ്ടന്ന് പറയാനുള്ള ആർജവം എൽഡിഎഫിന് ഉണ്ടോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.
രാഷ്‌ട്രീയ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത പിഎഫ്‌ഐയെയും എസ്ഡിപിഐയെയും സർക്കാർ കയറൂരി വിടുന്നു. വർഗീയ ധ്രുവീകരണമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺഗ്രസ് ഇതിൽ മൗനം പാലിക്കുകയാണ്. രാജ്യം തകർന്ന് ഛിന്നഭിന്നമായാലും കുഴപ്പമില്ല, ഞങ്ങൾക്ക് തൃക്കാക്കര നേടണം എന്ന സമീപനമാണ് യുഡിഎഫിന് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Comments